നിഷ്കളങ്കം ഈ സൗഹൃദം; സ്‌കൂളിലെ ആദ്യ ദിവസം കരയുന്ന ഓട്ടിസം ബാധിച്ച സഹപാഠിയുടെ കൈപിടിച്ച് 8 വയസ്സുകാരൻ

0
36

എല്ലാ മനുഷ്യത്വവും നഷ്ടപ്പെട്ടുവെന്ന് തോന്നുന്ന ദിവസങ്ങൾ ഉണ്ടാകാം. എന്നാൽ ജീവിക്കാൻ പ്രേരിപ്പിക്കുന്ന മനുഷ്യത്വം നഷ്ടപ്പെടാത്ത ഒരു ലോകം നമുക്ക് ചുറ്റും ഉണ്ട് എന്നതിന് ചില സംഭവങ്ങൾ സാക്ഷിയാണ്. ഈ ദയയുടെയും അനുകമ്പയുടെയും ഏറ്റവും ചെറിയ കഥകൾ പോലും സമൂഹത്തിൽ വലിയൊരു സ്വാധീനം ചെലുത്തും. ഓട്ടിസം രോഗനിർണയം നടത്തിയ തന്റെ സഹപാഠി ഒരു മൂലയിൽ കരയുന്നത് കണ്ട എട്ടു വയസുകാരൻ സഹപാഠിയുടെ കൈപിടിച്ച് ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 8 വയസ്സുള്ള ക്രിസ്റ്റ്യനാണ് ഓട്ടിസം ബാധിച്ച സഹപാഠിയ്ക്ക് ആശ്വാസമായത്. ക്രിസ്ത്യന്റെ അമ്മയാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ ആദ്യത്തെ ദിവസമാണ്. ക്രിസ്റ്റ്യന്റെ അമ്മ അവനെ സ്‌കൂളിൽ ഇറക്കിവിട്ടു, പോകാൻ ഒരുങ്ങുകയായിരുന്നു. പക്ഷേ മകന്റെ നിസ്വാർത്ഥമായ സൗഹൃദം അമ്മയുടെ ഹൃദയം അലിയിച്ചു. തന്റെ സഹപാഠിയായ കോന്നർ സ്‌കൂളിൽ തിരിച്ചെത്തിയ ആദ്യ ദിവസം ഒരു മൂലയിലിരുന്ന് കരയുന്നത് ക്രിസ്ത്യന്റെ ശ്രദ്ധയിൽ പെട്ടു. വികാരങ്ങളെ നേരിടാനാവാതെ അവൻ ഒരു മൂലയിൽ ഒതുങ്ങി ഒറ്റയ്ക്ക് കരഞ്ഞു. ഇത് കണ്ട ക്രിസ്റ്റ്യൻ തന്റെ സുഹൃത്തിന്റെ അടുത്തേക്ക് പോയി അവനെ ആശ്വസിപ്പിച്ചു. എന്നിട്ട് അവന്റെ കൈപിടിച്ച് സ്കൂളിലേക്ക് നടന്നു. ഈ മനോഹര നിമിഷമാണ് കോർട്ട്‌നി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്.

“എന്റെ മകനെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. ഒരു കുട്ടി ഒരു മൂലയിൽ നിന്ന് കരയുന്നത് കണ്ട അവൻ ആ കുഞ്ഞിനെ ആശ്വസിപ്പിക്കാൻ പോയി. അവന്റെ കൈപിടിച്ച് സ്കൂളിലേക്ക് നടന്നു. ഇത്രയും സ്‌നേഹവും അനുകമ്പയുള്ള ഒരു കുട്ടിയെ വളർത്തിയെടുക്കാൻ സാധിച്ചത് ഒരു ബഹുമതിയാണ്. അവൻ വലിയ ഹൃദയത്തിന് ഉടമയാണ്.” കോർട്ട്നി കുറിച്ചു.

https://www.facebook.com/courtney.millermoore/posts/10156209525720740