നൂറിനിനെ മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന് ആദില; സ്വവർഗാനുരാഗികളായ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാൻ അനുമതി നൽകി ഹൈക്കോടതി

0
30

കൊച്ചി : സ്വവർഗാനുരാഗികളായ ആദില നസ്‌റിനും നൂറിൻ ഫാത്തിമയ്‌ക്കും ഒന്നിച്ച് ജീവിക്കാൻ അനുമതി നൽകി ഹൈക്കോടതി. പങ്കാളിയെ വീട്ടുകാർ തട്ടിക്കൊണ്ട് പോയതായി ആരോപിച്ച് സ്വവർഗാനുരാഗി ആദില നസ്‌റിൻ കോടതിയെ സമീപിച്ചിരുന്നു. ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. തന്റെ പങ്കാളിയായ നൂറിൻ ഫാത്തിമയെ അവളുടെ അനുവാദമില്ലാതെ വീട്ടുകാർ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോയെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിൽ കോഴിക്കോട് സ്വദേശിനിയായ നൂറിൻ ഫാത്തിമ കോടതിയിൽ ഹാജരായി. തുടർന്നാണ് ഒരുമിച്ച് ജീവിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ തങ്ങൾ ജീവിക്കാൻ സാധിക്കുമെന്നാണ് സ്വവർഗാനുരാഗിയായ ആദില പോലീസിൽ പറഞ്ഞത്. തുടർന്ന് വിവിധ സംഘടനകളുടെ സഹായത്തോടെ കോടതിയെ സമീപിക്കുകയായിരുന്നു. സ്വവർഗാനുരാഗിയായത് കാരണം വീട്ടിൽ നിന്നും ക്രൂര പീഡനങ്ങൾ നേരിടുകയാണ് ഇരുവരും.

എറണാകുളം സ്വദേശിയാണ് ആദില നസ്‌റിൻ. നൂറിൻ ഫാത്തിമ കോഴിക്കോട് സ്വദേശിനിയാണ്. സൗദി അറേബ്യയിൽ വെച്ച് സ്‌കൂൾ കാലത്താണ് ഇരുവരും കണ്ട് മുട്ടിയത്. തുടർന്ന് പ്രണയബന്ധത്തിലായി. എന്നാൽ വീട്ടുകാർ ഇക്കാര്യം തിരിച്ചറിഞ്ഞതോടെ അവർ എതിർത്തു. ബിരുദ പഠനത്തിനായിട്ടാണ് ഇരുവരെയും കേരളത്തിലേക്ക് കൊണ്ടുവന്നത്. കോളേജ് കാലത്തും ഇവർ വീട്ടുകാരറിയാതെ ബന്ധം പുലർത്തിയിരുന്നു. തുടർന്ന് ജോലി കിട്ടിയതിന് പിന്നാലെയാണ് ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇരു കുടുംബാംഗങ്ങളും ഇതിനെ എതിർത്തു. കോഴിക്കോടുള്ള വനജ കളക്ടീവ് എന്ന സംഘടനയെ ഇവർ സഹായത്തിനായി സമീപിച്ചു. അവിടെയെത്തി രണ്ട് പേരും വീട്ടിലേക്ക് വിളച്ച് വിവരം പറഞ്ഞു. ഉടൻ തന്നെ വീട്ടുകാരും അവിടെ എത്തി. തിരികെ വരാൻ കുടുംബക്കാർ ഒരുപാട് നിർബന്ധിച്ചെങ്കിലും തങ്ങൾ വഴങ്ങിയില്ലെന്ന് ആദില തുറന്ന് പറയുന്നു. ബലപ്രയോഗം നടത്തി നോക്കിയെങ്കിലും കാര്യമുണ്ടായില്ല.

പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. തുടർന്ന് ആദിലയുടെ കുടുംബം രണ്ട് പേരെയും അവരുടെ വീട്ടിലേക്ക് കൊണ്ടപോയി. അവിടെ വെച്ച് മാനസിക പീഡനത്തിന് ഇരയാക്കിയെന്ന് ആദില പറഞ്ഞു. നൂറിനോട് ഈ ബന്ധത്തിൽ നിന്നും പിന്മാറണമെന്ന് പറഞ്ഞതായും തന്നെയും അതിന് നിർബന്ധിച്ചതായും പരാതിയുണ്ട്. തന്നെ വീട്ടുകാർ ശാരീരികമായി ഉപദ്രവിച്ചെന്നും ആദില പറഞ്ഞു. തുടർന്ന് നൂറിന്റെ അമ്മ വന്ന് അവളെ ബലം പ്രയോഗിച്ച് പിടിച്ച് കൊണ്ടുപോകുകയായിരുന്നു. കോടതിയിൽ ഹാജരാക്കാൻ എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. എന്നാൽ മൂന്ന് ദിവസമായും വിവരം ഒന്നും ലഭിച്ചില്ല. തുടർന്നാണ് ആദില കോടതിയെ സമീപിച്ചത്.