ജനപ്രതിനിധികൾക്ക് ഇനി ഒറ്റ പെൻഷൻ; മറ്റ് പദവികളിലിരുന്ന് മുൻ എംപിമാർ പെൻഷൻ വാങ്ങുന്നതിന് വിലക്ക്

0
55

തിരുവനന്തപുരം: ജനപ്രതിനിധികൾക്ക് ഇനി ഒറ്റ പെന്‍ഷന്‍ . ഇതുസംബന്ധിച്ച് പാ‍ർലമെന്‍റ് സംയുക്ത സമിതി വിജ്ഞാപനമിറക്കി. ഇനിമുതൽ മറ്റ് പദവികളിലിരുന്നുകൊണ്ട് മുന്‍ എംപിമാർക്ക് പെന്‍ഷന്‍ വാങ്ങാൻ കഴിയില്ല. ഇതനുസരിച്ച് മറ്റ് പെന്‍ഷനുകൾ വാങ്ങുന്നില്ലെന്ന് മുന്‍ എംപിമാർ എഴുതി നല്‍കണം. കേന്ദ്ര-സംസ്ഥാന സർക്കാറുകളിലെ ഏതെങ്കിലും പദവിയിലിരുന്നും ഇനി എംപി പെന്‍ഷന്‍ വാങ്ങാന്‍ കഴിയില്ല.

പൊതുമേഖലാ, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പ്രവർത്തിക്കുന്നവർക്കും ഇത് ബാധകമാക്കിയിട്ടുണ്ട്. നിയമസഭ പെൻഷനും എംപി പെൻഷനും ഒന്നിച്ചു വാങ്ങാനാവില്ലെന്നും .പാർലമെന്‍റ് സംയുക്ത സമിതിയുടെ ശുപാർശ പ്രകാരം പുറത്തിറക്കിയ വിജ്ഞാപനത്തിലുണ്ട്.

എംപിമാരുടെ പെൻഷൻ നിശ്ചയിക്കാനുള്ള പാർലമെൻറ് സംയുക്ത സമിതിയാണ് ചട്ടങ്ങൾ കർശനമാക്കാനുള്ള ശുപാർശ നൽകിയത്. പുതിയ വിജ്ഞാപനം അനുസരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഏതെങ്കിലും പദവിയിലിരുന്ന് ഇനി മുതല്‍ മുന്‍ എംപിമാർക്ക് പെന്‍ഷന്‍ കൈപ്പറ്റാനാകില്ല. മറ്റ് പൊതു പദവികൾ വഹിക്കുന്നില്ലെന്നും പ്രതിഫലം കൈപ്പറ്റുന്നില്ലെന്നും പെന്‍ഷന് അപേക്ഷിക്കുമ്പോൾ മുന്‍ എംപിമാർ സത്യവാങ്മൂലം എഴുതി നല്‍കണം. പൊതുമേഖലാ, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പ്രവർത്തിക്കുന്നവർക്കും ഇത് ബാധകമാണ്. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഗവർണർമാർക്കും പുതിയ നിയമം ബാധകമാകും.