റാന്‍സംവെയര്‍ ആക്രമണത്തെ തുടര്‍ന്ന് സ്‌പൈസ്‌ജെറ്റ്‌ വിമാനങ്ങളുടെ സര്‍വീസ് താറുമാറായി

0
64

ന്യൂഡല്‍ഹി: റാന്‍സംവെയര്‍ ആക്രമണത്തെ തുടര്‍ന്ന് സ്‌പൈസ്‌ജെറ്റ്‌ വിമാനങ്ങളുടെ സര്‍വീസ് താറുമാറായി. വിവിധ വിമാനത്താവളങ്ങളിലായി സ്‌പേസ് ജെറ്റിന്റെ നിരവധി വിമാനങ്ങള്‍ കുടുങ്ങി കിടക്കുകയും യാത്രക്കാരെ പെരുവഴിയിലാക്കുകയും ചെയ്തു.
കംമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് റാൻസംവെയർ. ആക്രമണകാരി ഇരയുടെ ഡാറ്റയും പ്രധാനപ്പെട്ട ഫയലുകളും ലോക്ക് ചെയ്യുകയോ എൻസ്ക്രിപ്റ്റ് ചെയ്യുകയോ ചെയ്യുന്നു. തങ്ങളുടെ ഐ.ടി. ടീം പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നും വിമാന സര്‍വീസുകള്‍ ഇപ്പോള്‍ സാധാരണനിലയിലായിട്ടുണ്ടെന്നും സ്‌പൈസ്‌ജെറ്റ്‌ അറിയിച്ചു. അതേ സമയം ഇപ്പോഴും വിമാനത്താവളങ്ങളില്‍ കുടുങ്ങി കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാര്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകളടക്കം പോസ്റ്റ് ചെയ്യുന്നുണ്ട്. നാല് മണിക്കൂറായി തങ്ങള്‍ കുടുങ്ങി കിടക്കുകയാണെന്നും ഭക്ഷണമടക്കം ഒന്നും ലഭിക്കുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു.
നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിട്ടും 80 മിനിറ്റിലധികമായി വിമാനത്തില്‍ തന്നെയാണെന്നും വിമാനം ഇതുവരെ പറന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി മുദിത് ഷേജ്വാര്‍ എന്നയാളാണ് വിവാദത്തിന് തുടക്കമിട്ടത്.
3 മണിക്കൂറും 45 മിനിറ്റും ഞങ്ങള്‍ ഇവിടെ കുടുങ്ങി കിടക്കുന്നു, റദ്ദാക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുന്നില്ല. വിമാനത്താവളത്തിലല്ല, വിമാനത്തിൽ ഇരിക്കുകയാണ്. പ്രഭാതഭക്ഷണമില്ല, പ്രതികരണവുമില്ല!,’ അദ്ദേഹം വിമാനത്തിനുള്ളില്‍ ചിത്രീകരിച്ച വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.