ഫിലിപ്പീന്‍സില്‍ 150 ലേറെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കപ്പലിന് തീപ്പിടിച്ച് ഏഴ് പേര്‍ മരിച്ചു

0
70

മനില: ഫിലിപ്പീന്‍സില്‍ 150 ലേറെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കപ്പലിന് തീപ്പിടിച്ച് ഏഴ് പേര്‍ മരിച്ചു. തീപ്പിടിച്ചതോടെ യാത്രാകപ്പലില്‍ നിന്ന് കടലിലേക്ക് ചാടിയ 120 ലേറെ പേരെ രക്ഷപ്പെടുത്തി. തലസ്ഥാനമായ മനിലയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള തുറമുഖത്ത് എത്തുന്നതിന് മുമ്പായിരുന്നു അപകടം. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്‍മാരും ഉള്‍പ്പെടുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ഏഴ് പേര്‍ക്ക് ജീവഹാനി സംഭവിച്ചതായും 120 യാത്രക്കാരെ രക്ഷപ്പെടുത്തിയതായും രക്ഷപ്പെടുത്തിയവരില്‍ 23 പേര്‍ ചികിത്സയില്‍ കഴിയുകയാണെന്നും ഫിലിപ്പീന്‍സ് കോസ്റ്റ്ഗാര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അപകടത്തിന്റേയും രക്ഷാപ്രവര്‍ത്തനത്തിന്റെയും ചിത്രങ്ങളും കോസ്റ്റ് ഗാര്‍ഡ് ഷെയര്‍ ചെയ്തു.
പോളില്ലോ ദ്വീപില്‍ നിന്നാണ് യാത്രാക്കപ്പല്‍ യാത്ര തിരിച്ചത്. റിയല്‍ പട്ടണത്തില്‍ നങ്കൂരമിടാമായിരുന്നു ഉദ്ദേശം. പ്രാദേശികസമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ആറരയോടെയാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. തീ കെടുത്താന്‍ ഏകദേശം അഞ്ച് മണിക്കൂര്‍ നേരമെടുത്തു.
കപ്പലിലുള്ള യാത്രക്കാരുടെ എണ്ണത്തെ കുറിച്ച് ആദ്യഘട്ടത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നെങ്കിലും പിന്നീട് എംവി മെര്‍ക്രാഫ്റ്റ് 2 എന്ന കപ്പലില്‍ 157 പേരുണ്ടായിരുന്നതായി സ്ഥിരീകരിച്ചു.