വിസ്മയ കേസില്‍ വിധി കേള്‍ക്കാന്‍ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കിരണ്‍ കുമാറിന് സ്ത്രീധനമായി നല്‍കിയ കാറില്‍ പോയതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ അഡ്വ ശ്രീജിത്ത് പെരുമന

0
36

തിരുവനന്തപുരം: വിസ്മയ കേസില്‍ വിധി കേള്‍ക്കാന്‍ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കിരണ്‍ കുമാറിന് സ്ത്രീധനമായി നല്‍കിയ കാറില്‍ പോയതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ അഡ്വ ശ്രീജിത്ത് പെരുമന.

എന്തൊരു വിരോധാഭാസമാണ് ഇതെന്ന് ശ്രീജിത്ത് പെരുമന ചോദിച്ചു. സ്ത്രീധനമായി നല്‍കിയ പൊന്നും പണവും കാറുമൊന്നും വിശുദ്ധമല്ലെന്നും, പെണ്ണ് ആണിനേക്കാള്‍ പദവീപരമായി താഴെയാണ് എന്ന ബോധത്തില്‍ ആണിന് നല്‍കുന്ന കൈക്കൂലിയാണ് സ്ത്രീധനമെന്നും അദ്ദേഹം പറഞ്ഞു.

‘പെണ്ണ് ആണിനേക്കാള്‍ പദവീപരമായി താഴെയാണ് എന്ന ബോധത്തില്‍ ആണിന് നല്‍കുന്ന കൈക്കൂലിയാണ് സ്ത്രീധനം. അതുകൊണ്ടാണ് അത് വാങ്ങുന്നതു പോലെ കൊടുക്കുന്നതും തെറ്റാകുന്നത്. സ്ത്രീധനം നല്‍കിയ കാറിനെ വിശുദ്ധമാക്കുന്നതിലൂടെ സ്ത്രീധനത്തെയാണ് നിങ്ങള്‍ വിശുദ്ധമാക്കുന്നത്. ദയവായി അത് ചെയ്യാതിരിക്കുക. വിസ്മയയുടെ അച്ഛന്‍ ഇന്ന് ഏത് കാറില്‍ യാത്ര ചെയ്തു എന്നതൊന്നും ഇവിടെ പ്രസക്തമല്ല. അദ്ദേഹം ഇന്ന് ഓട്ടോ പിടിച്ച്‌ പോയാലും ഇന്നത്തെ ശിക്ഷാവിധിയാണ് പ്രധാനം. അത് സമൂഹത്തിന് നല്‍കേണ്ട ഗുണപരമായ സന്ദേശത്തെയാണ് ഇത്തരം വിലകുറഞ്ഞ സെന്‍സേഷന്‍ കൊണ്ട് നാം ഇല്ലാതെയാക്കാന്‍ ശ്രമിക്കുന്നത്’, പെരുമന കുറിച്ചു.

‘സ്ത്രീധനം വാങ്ങുന്നതു പോലെ നല്‍കുന്നതും കുറ്റകരമായ ഒരു നിയമ വ്യവസ്ഥയ്ക്കുള്ളില്‍ നിന്നാണ് നമ്മള്‍ ഈ സാമൂഹിക വിപത്തിനെതിരെ പോരാടുന്നത്. സ്ത്രീധനമായി നല്‍കിയ പൊന്നും പണവും കാറും വിശുദ്ധമാകില്ല. ഇത്തരം അതിവൈകാരികത സമൂഹത്തിലേക്ക് പടര്‍ത്തുമ്ബോള്‍ സ്ത്രീധനത്തെ ന്യായീകരിക്കുന്ന ഒരു നരേറ്റീവ് സൃഷ്ടിക്കുകയാണ് അക്ഷരാര്‍ത്ഥത്തില്‍ നിങ്ങള്‍ ചെയ്യുന്നത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.