ആലപ്പുഴയിൽ പിഞ്ചു മക്കളുടെ ജീവനെടുത്ത ശേഷം പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് റിപ്പോർട്ട്

0
35

ആലപ്പുഴ: ആലപ്പുഴയിൽ പിഞ്ചു മക്കളുടെ ജീവനെടുത്ത ശേഷം പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് റിപ്പോർട്ട്. വണ്ടാനം മെഡിക്കല്‍ കോളജ് ഔട്ട്‌പോസ്റ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യയും പിഞ്ചുമക്കളുമാണ് മരിച്ചത്. റെനീസിന്റെ ഭാര്യ നജ്‌ല (28) മക്കളായ മലാല (ഒന്നര), ടിപ്പു സുൽത്താൻ (5) എന്നിവരാണ് മരിച്ചത്. ഒന്നര വയസുകാരി മലാലയെ വെള്ളത്തില്‍ മുക്കിക്കൊന്ന നിലയിലും, 5 വയസുകാരന്‍ ടിപ്പു സുല്‍ത്താനെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്.

റെനീസിന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ഭർത്താവ് ഡ്യൂട്ടിക്ക് പോയ ശേഷമായിരുന്നു സംഭവം. അതേസമയം, ഇവരുടെ വീട്ടിൽ ദിവസവും വഴക്കുണ്ടാകുമായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്. അടുത്തിടെ, തർക്കം രൂക്ഷമായപ്പോൾ റെനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ വച്ച് പ്രശ്‌നം ഒത്തുതീർപ്പാക്കുകയായിരുന്നു. എന്നാൽ, അതിനു ശേഷവും ദേഹോപദ്രവം തുടർന്നു. കഴിഞ്ഞ ദിവസവും ക്വാർട്ടേഴ്‌സിൽ ബഹളമുണ്ടായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു.

ഇടയ്ക്ക്, അവധിയെടുത്ത് ഗൾഫിൽ പോയ റെനീസ്, ഇപ്പോൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നെന്നും ക്വാർട്ടേഴ്‌സിൽ ബഹളം കേട്ടിരുന്നെന്നും അയൽവാസികൾ പറഞ്ഞു. ഇന്നലെ രാത്രി, എട്ടുമണിയോടെയാണ് നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യാന്‍ റെനീസ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇന്ന് രാവിലെ, നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് റെനീസ് വീട്ടില്‍ വരുമ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ തന്നെ, പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുടുംബ പ്രശ്‌നമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഭർത്താവ് റെനീസ് പോലീസ് കസ്റ്റഡിയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.