ചോറു നൽകാൻ വൈകി, ഭാര്യയെ ഉപദ്രവിക്കുന്നത് തടഞ്ഞ പിതാവിനെ കൊന്നു; തിരുവനന്തപുരത്ത് യുവാവിന് ജീവപര്യന്തവും പിഴയും

0
31

തിരുവനന്തപുരം: ചോറ് വിളമ്പാൻ വൈകിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജി കെഎൻ അജിത്കുമാറിന്റേതാണ് വിധി. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം. ജീവപര്യന്തം തടവിന് പുറമെ അപകടകരമായ ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചതിന് ഒരു വർഷം കഠിന തടവും അസഭ്യവാക്കുകൾ ഉപയോഗിച്ചതിന് ഒരുമാസം സാധാരണ തടവും കൂടി പ്രതി അനുഭവിക്കണം

വിതുര ചേന്നൻപറ പന്നിയോട്ടുമൂല വസന്ത വിലാസം വീട്ടിൽ സുന്ദരനെ (60) കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് മകളുടെ ഭർത്താവ് ചുള്ളിമാനൂർ മൊട്ടക്കാവ് കറുവാച്ചിറ പാറയംവിളകത്ത് വീട്ടിൽ രാകേഷ് എന്ന വിനോദിനെ ശിക്ഷിച്ചത്. 2017 നവംബർ 18 നായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹശേഷം വിതുരയിലെ വീട്ടിലാണ് പ്രതിയും സുന്ദരന്റെ മകളും താമസിച്ചിരുന്നത്. സംഭവ ദിവസം ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ പ്രതി ആഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഭാര്യയെ ഉപദ്രവിച്ചു.

ഇത് തടയാൻ ശ്രമിച്ച പിതാവിന്റെ തലയിലേക്ക് പലക കൊണ്ട് എറിഞ്ഞ് മുറിവേൽപ്പിച്ചു. വീട്ടിലുണ്ടായിരുന്ന ഇരുമ്പ് കത്രിക ഉപയോഗിച്ച് നെഞ്ചിൽ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സുന്ദരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കേസിലെ ഒന്നും രണ്ടും സാക്ഷികളായ സുന്ദരന്റെ ഭാര്യ വസന്ത,മകൾ പ്രിയ എന്നിവർക്ക് ലീഗൽ സർവ്വീസ് അതോറിറ്റി മുഖേന നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.