മതവിദ്വേഷ പ്രസംഗം മുൻ എംഎൽഎ പി.സി.ജോർജ് പൊലീസ് കസ്റ്റഡിയിൽ

0
33

കോട്ടയം∙ മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പി.സി.ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്ന് തിരുവനന്തപുരം ഫോർട്ടു പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പി.സി.ജോർജുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് പോകുന്നു. ഫോർട്ടു സ്റ്റേഷനിലെത്തി അറസ്റ്റു രേഖപ്പെടുത്തുമെന്നാണ് വിവരം.അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി.സി.ജോർജിന്റെ വിവാദ പരാമർശം.സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കും ഡിവൈഎഫ്‌ഐ പൊലീസിലും പരാതി നൽകിയിരുന്നു.
സർക്കാരിന്റെ ശക്തമായ ഇടപെടൽ മൂലമാണ് അറസ്റ്റ് ഇത്ര വേഗം നടന്നിരിക്കുന്നത്.

കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ വന്ധ്യത വരുത്താനുള്ള മരുന്നുകൾ പാനീയങ്ങളിൽ കലർത്തുന്നു,മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു,
മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്നു പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു.തുടങ്ങിയ ആരോപണങ്ങൾ പി.സി.ജോർജ് ഉന്നയിച്ചെന്നാണു പരാതി.
മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിർത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കും,മുസ്‌ലിങ്ങൾക്കും ഇടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും ജോർജിന്റെ പ്രസംഗം കാരണമാകുമെന്ന്
യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയിൽ പറയുന്നു. നാടിന്റെ മതനിരപേക്ഷ സ്വഭാവത്തെ തകർക്കുകയും നാട്ടിൽ വർഗീയ ജാതീയ ചേരിതിരിവുകൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പി.സി.ജോർജിനെതിരെ നടപടി ആവശ്യപ്പെട്ടു ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി ഈരാറ്റുപേട്ട പൊലീസിലാണു പരാതി നൽകിയത്.