ബുക്കിന്‍റെ പേപ്പര്‍ കീറിയതിനു നാല് വയസുകാരിയെ അംഗനവാടി ജീവനക്കാരി മര്‍ദിച്ചതായി പരാതി

0
55

കൊല്ലം: കൊല്ലം ചിതറയില്‍ നാല് വയസുകാരിയെ അംഗനവാടി ജീവനക്കാരി മര്‍ദിച്ചതായി പരാതി. ജീവനക്കാരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

ചിതറ കണ്ണങ്കോട് അഷ്ടമംഗല്യ ഹൗസില്‍ ശരണ്യ- ഉദയകുമാര്‍ ദമ്ബതികളുടെ 4 വയസുള്ള മകള്‍ ഉദിര്‍ഷ്ണക്കാണ് മര്‍ദനമേറ്റത്. കൊത്തല അംഗന്‍വാടിയിലെ ജീവനക്കാരി സുജാതക്കെതിരെയാണ് പരാതി. അംഗന്‍വാടിയിലെ ബുക്കിന്‍റെ പേപ്പര്‍ കീറിയതിനായിരുന്നു മര്‍ദനം. സ്റ്റീല്‍ സ്കെയില്‍ കൊണ്ട് ഇടതുകാലിനു താഴെ അടിച്ചു. തൊട്ടടുത്ത ദിവസം കൂട്ടിയുടെ കാലില്‍ നീരുവെച്ചത് മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെട്ടു. വിവരം തിരക്കിയപ്പോള്‍ ആനയുടെയും കുതിരയുടെയും ചിത്രമുള്ള ബുക്കിലെ പേപ്പര്‍ കീറിയതിന് സുജാത മര്‍ദിച്ച കാര്യം കുട്ടി വെളിപ്പെടുത്തി. കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കാലില്‍ അടിയേറ്റതിനെ തുടര്‍ന്ന് നീരു വന്നതായി കണ്ടെത്തി.

ചിതറ പൊലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം സുജാതയ്ക്കെതിരെ പൊലീസ് കേസെടുത്തു. അംഗനവാടി ജീവനക്കാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം.