ചുവപ്പുനാട നീക്കണം, ഫയൽ നീക്കം വേഗത്തിലാക്കാൻ സെക്രട്ടേറിയറ്റിൽ പരിഷ്കരണം

0
69

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഫയൽ നീക്കം വേഗത്തിലാക്കാൻ തട്ടുകള്‍ കുറച്ചുള്ള വിശദമായ  ഉത്തരവ് പുറത്തിറക്കി. നയപരമായ തീരുമാനമെടുക്കേണ്ട ഫയലുകള്‍ മാത്രം സെക്രട്ടറി തലത്തിൽ വിശദമായി പരിശോധിച്ചാൽ മതിയെന്നാണ് തീരുമാനം. പുതിയ പരിഷ്ക്കരണം വരുന്നതോടെ അധികമാകുന്ന തസ്തികകള്‍ സർക്കാർ പുനർവിന്യസിക്കും.
സെക്രട്ടറിയേറ്റ് ഫയലുകളിലെ ചുവപ്പുനാട നീക്കാനാണ് ഭരണപരിഷ്ക്കാര കമ്മീഷണറുടെ ശുപാർശ പ്രകാരമുള്ള പരിഷ്ക്കരണം.  സാധാരണ സെക്ഷൻ ഓഫീസർ കഴിഞ്ഞാൽ അണ്ടർ സെക്രട്ടറി ഫയൽ കാണണം, അതുകഴിഞ്ഞാൽ ഡെപ്യൂട്ടി-ജോയിന്‍റ്- അ‍ഡീഷണൽ, സ്പെഷ്യൽ സെക്രട്ടറി- സെക്രട്ടറി അതുകഴി‍ഞ്ഞാൽ മന്ത്രിക്കും മുഖ്യമന്ത്രിക്കും നൽകും – ഇങ്ങിനെയാണ് നിലവിലെ തട്ടുകൾ.
അതായത് അഞ്ചു സെക്രട്ടറിമാർ കണ്ട് മന്ത്രി വഴി മുഖ്യമന്ത്രിക്ക് നൽകണം.  മുഖ്യമന്ത്രി ഉള്‍പ്പെടെ വകുപ്പ് മന്ത്രിമാർ തീരുമാനമെടുക്കേണ്ട ഫയലുകള്‍ ഇനി മുതൽ സെക്ഷൻ ഓഫീസർ കഴി‍ഞ്ഞാൽ മൂന്നു തട്ടിലെ സെക്രട്ടറിമാർ കണ്ട് മന്ത്രിക്ക് കൈമാറാം.
മുഖ്യമന്ത്രി തലത്തിൽ മാത്രം തീരുമാനമെടുക്കേണ്ട ഫയലുകള്‍ വകുപ്പ് സെക്രട്ടറിയുൾപ്പെടെ മൂന്നു തട്ടിലെ സെക്രട്ടറിമാർ കണ്ട് മന്ത്രി വഴി മുഖ്യമന്ത്രിക്ക് നൽകണം. ഇതിൽ സെക്രട്ടറി കാണേണ്ടതില്ലാത്ത ഫയലുകള്‍ ഉന്നത ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ച് വകുപ്പ് മന്ത്രിക്ക് നൽകണം.
മന്ത്രിസഭയുടെ ഉത്തരവിനായി സമർപ്പിക്കുന്ന ഫയലുകള്‍ നാലു തട്ടിൽ സെക്രട്ടറിയും വകുപ്പ് മന്ത്രിയും പരിശോധിച്ച മുഖ്യമന്ത്രിക്ക് നൽകണം. മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പുകള്‍ അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറിവരെയുള്ള രണ്ട് ഉദ്യോഗസ്ഥർ കണ്ട് വകുപ്പ് സെക്രട്ടറി വഴി ചീഫ് സെക്രട്ടറിയിലൂടെ മന്ത്രിക്ക് നൽകണം.
ചീഫ് സെക്രട്ടറി തീരുമാനമെടുക്കേണ്ട ഫയലുകൾ മൂന്നു തട്ടിലെ സെക്രട്ടറിമാർ കണ്ട് കൈമാറിയാൽ മതി. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് തട്ടുകൾ കുറക്കാൻ തീരുമാനമെടുത്തത്.