ഇടുക്കി ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

0
53

തൊടുപുഴ> ഇടുക്കി പുറ്റടിയിൽ ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവം ആത്മഹത്യയാണെന്ന് പൊലീസിന്റെ പ്രാഥമിക നി​ഗമനം. തിങ്കളാഴ്ച പുലർച്ചെ 12.30 ഓടെയാണ് വീടിന് തീപിടിച്ച് രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവർ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ (17) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീപിടുത്തം ഉണ്ടായതെങ്ങനെയെന്ന് വ്യക്തമല്ല. പൊള്ളലേറ്റ ശ്രീധന്യ വീടിന്റെ പുറത്തെത്തി നിലവിളിച്ചതിനെ തുടർന്നാണ് അയൽവാസികൾ വിവരമറിയുന്നത്. തുടർന്ന് വണ്ടൻമേട് പൊലീസിനെ അറിയിച്ചു. കട്ടപ്പനയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. രവീന്ദ്രനും, ഭാര്യ ഉഷയും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി.

ദമ്പതികളുടെ മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. താൽകാലികമായി നിർമ്മിച്ച വീടിന്റെ ഒരു മുറി മാത്രമാണ് കത്തി നശിച്ചിരിക്കുന്നത്. അണക്കരയിൽ വ്യാപാര സ്ഥാപനം നടത്തിവരുന്ന രവീന്ദ്രൻ രണ്ടു വർഷം മുൻപാണ് പുറ്റടി ഹോളി ക്രോസ് കോളേജിനു സമീപം താമസമാരംഭിച്ചത്.