യുക്രൈനിൽ ഷെല്ലാക്രമണം തുടർന്ന് റഷ്യ. യുക്രൈനിലെ സുമി സ്‌റ്റേറ്റ് യൂണിയൻ കെട്ടിടത്തിന് നേരെ ഷെല്ലാക്രമണമുണ്ടായി. ഖാർകീവിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് സാധാരണക്കാർ കൊല്ലപ്പെട്ടു. മരിയുപോളിലും റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തി. ആക്രമണത്തിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഖഴ്‌സണിന് സമീപമുള്ള തന്ത്രപ്രധാന തുറമുഖ നഗരമാണ് മരിയുപോൾ.
അതേസമയം, ഖഴ്‌സൺ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് ഖഴ്‌സൺ മേയർ അറിയിച്ചു. കീവിലും ഖാർകീവിലും റഷ്യ ആക്രമണം തുടരുകയാണ്. യുക്രൈനിൽ ഇതിനോടകം 227 സാധാരണക്കാർ കൊല്ലപ്പെട്ടതായും 525 പേർക്ക് പരുക്കേറ്റതായും യുഎൻ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. ഒരു ലക്ഷത്തിലധികം ആളുകളാണ് ഒരാഴ്‌ചക്കുള്ളിൽ യുക്രൈനിൽ നിന്ന് പലായനം ചെയ്‌തത്.
ഇന്ധനം തീർന്നതിനാൽ കീവിന് സമീപം റഷ്യയുടെ സൈനിക വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതായി അമേരിക്കൻ പ്രതിരോധ സേനാ ഉദ്യോഗസ്‌ഥർ പറഞ്ഞു. ഇവിടേക്ക് റഷ്യൻ അനുകൂലികളായ വിമതരുടെ നീക്കം നടക്കുന്നുണ്ട്. പലയിടത്തും റഷ്യൻ അനുകൂലികളും റഷ്യൻ വിരുദ്ധരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.