ഒമിക്രോണ്‍ ബാധിച്ചശേഷം രോഗം ഭേദമായവരില്‍ വീണ്ടും ഒമിക്രോണ്‍ ബാധ കണ്ടെത്തി

0
65

കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ ബാധിച്ചശേഷം രോഗം ഭേദമായവരില്‍ വീണ്ടും ഒമിക്രോണ്‍ ബാധ കണ്ടെത്തി. ഡല്‍ഹിയിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ഈ കണ്ടെത്തല്‍. രോഗം ഭേദമായി വെറും പത്ത് ദിവസത്തിനകമാണ് കൊവിഡ് ചികിത്സ നടത്തുന്ന രണ്ട് ഡോക്ടര്‍മാര്‍ക്ക് വീണ്ടും ഒമിക്രോണ്‍ ബാധയുണ്ടായത്. പതിനാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരു ഡോക്ടര്‍മാര്‍ക്കും ഒമിക്രോണ്‍ വകഭേദ ലക്ഷണങ്ങള്‍ കണ്ടത്. രോഗം ചികിത്സിച്ച് ഭേദമാക്കി. എന്നാല്‍ ഏഴ് മുതല്‍ 10 ദിവസത്തിനകം രോഗം വീണ്ടും കണ്ടെത്തി. പനി, തലവേദന, ശരീര വേദന, തൊണ്ടവേദന എന്നിങ്ങനെ അതേ ലക്ഷണങ്ങളോടെ. എന്നാല്‍ ഒമിക്രോണിന്റെ രണ്ട് വകഭേദമാണോ വന്നതെന്ന് ഇനി പരിശോധനയിലൂടെ വേണം അറിയാന്‍. ഇത്തരത്തില്‍ രോഗബാധയ്ക്ക് സാദ്ധ്യതയുളളതായാണ് വിദഗ്ദ്ധര്‍ പറയുന്നത്. ആദ്യം രോഗം വന്നത് ചെറിയ തോതിലോ മിതമായോ ആണെങ്കില്‍ അതിനോട് രോഗിയിലുണ്ടായ ശരീരപ്രതിരോധം ശക്തമാകില്ല. അത്തരത്തില്‍ വന്നാല്‍ വീണ്ടും രോഗബാധയുണ്ടാകാമെന്ന് വിദഗ്ദ്ധാഭിപ്രായം. വളരെ ലഘുവായ തോതിലാണെങ്കിലും ഇത്തരത്തില്‍ രോഗികളില്‍ കൊവിഡ് ലക്ഷണത്തോടെ രോഗമുണ്ടാകാം. ആദ്യം രോഗം വന്ന് രണ്ടാഴ്ചയ്ക്കകം പരിശോധിച്ചാലും ചത്ത വൈറസിന്റെ സാന്നിദ്ധ്യം മൂക്കിനുളളില്‍ ഉളളതിനാല്‍ ആര്‍ടിപിസിആര്‍ ഫലത്തില്‍ പോസിറ്റീവ് എന്ന് കാണിക്കാനിടയുണ്ട്. അതിനാല്‍ കൃത്യമായ പരിശോധന വേണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഒമിക്രോണിന്റെ ബിഎ 2 ഉപ വിഭാഗം വാക്‌സിന്‍ എടുക്കാത്തവരില്‍ 10 ശതമാനം കൂടുതല്‍ രോഗബാധയ്ക്ക് സാദ്ധ്യതയൊരുക്കുന്നുണ്ട്. നിലവില്‍ ഈ ഉപ വിഭാഗമാണ് പലയിടത്തും അതിവേഗം രോഗവ്യാപനമുണ്ടാക്കുന്നത്.