യാത്രാമധ്യേ വാവ സുരേഷിന് ഹൃദയാഘാതം സംഭവിച്ചിരുന്നു, അടുത്ത 48 മണിക്കൂർ നിർണായകം

0
57

മൂർഖന്റെ കടിയേറ്റ വാവ സുരേഷിന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതം സംഭവിച്ചിരുന്നതായി കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ. സ്വകാര്യ ആശുപത്രിയിലെത്തുമ്പോൾ ഹൃദയമിടിപ്പ് 20 മാത്രമായിരുന്നു. എത്രമാത്രം സമയം തലച്ചോറിലേക്ക് രക്തയോട്ടം ഉണ്ടായില്ല എന്നതെല്ലാം വിലയിരുത്തിയ ശേഷം മാത്രമേ തുടർ ആരോഗ്യ പ്രശ്‌നങ്ങൾ എന്തെല്ലാം ഉണ്ടാകാം എന്നതിനെ കുറിച്ച് അറിയാൻ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

വാവ സുരേഷിന്റെ ആരോഗ്യ നില വിശദീകരിക്കുമ്പോഴാണ് ഡോ. ടി കെ ജയകുമാർ ഇക്കാര്യം അറിയിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. വാവ സുരേഷ് വെന്റിലേറ്ററിൽ തന്നെ തുടരേണ്ടിവരും. ഇനിയും ആന്റിവെനവും ആന്റിബയോട്ടിക്കും, നുട്രീഷൻ സപ്പോർട്ടും തുടരേണ്ടതുണ്ട്. ഫിസിയോ തെറാപ്പി നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ആശാവഹമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്നും ഡോക്ടർ വ്യക്തമാക്കി.
ഇന്ന് ആദ്യം പ്രതികരണം കുറവായിരുന്നുവെങ്കിലും നിലവിൽ ചോദ്യങ്ങളോടും മറ്റും പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു. അടുത്ത 48 മണിക്കൂർ വരെ നിർണായകമാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ജനുവരി 31ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വാവ സുരേഷിന് മൂർഖന്റെ കടിയേറ്റത്.