പിരമിഡ് മാതൃകയിലെ എംഎല്‍എം മാര്‍ക്കറ്റിംഗും മണിചെയിൻ മാര്‍ക്കറ്റിംഗും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

0
41

രാജ്യത്ത് മണിചെയ്ന്‍ മാര്‍ക്കറ്റും മള്‍ട്ടി ലെയര്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഡയറക്ട് സെല്ലിംഗ് മാര്‍ക്കറ്റിംഗിന്റെ ഭാഗമെന്ന തരത്തില്‍ ആളുകളെ മണിചെയ്ന്‍ മാതൃകയില്‍, മള്‍ട്ടിലെയര്‍ രീതിയില്‍ കണ്ണിചേര്‍ത്ത് പ്രവര്‍ത്തിക്കുന്നതിനെയാണ് വിലക്കിയത്. കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യവിതരണ മന്ത്രാലയമാണ് മള്‍ട്ടിലെയര്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങും മണി ചെയ്നും നിരോധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിലുള്ള ഡയറക്ട് സെല്ലിംഗ് സ്ഥാപനങ്ങൾ 90 ദിവസത്തിനുള്ളിൽ ഈ നിയമങ്ങൾ പാലിക്കണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നതായി ‘ദ എക്കണോമിക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു.
ആദ്യം ചേരുന്നവര്‍ മുകള്‍തട്ടിലും പിന്നീട് ചേരുന്നവര്‍ താഴെ തട്ടിലുമായി വീണ്ടും ആളുകളെ ചേര്‍ത്തു കൊണ്ടിരിക്കുന്ന മള്‍ട്ടിലെയേഡ് നെറ്റ്‌വര്‍ക്ക് രീതിയില്‍ പിരമിഡ് സ്‌കീമായി കമ്പനികള്‍ പ്രവര്‍ത്തിക്കാറുണ്ട്. ഇത്തരം പ്രവര്‍ത്തനരീതികള്‍ക്കാണ് നിരോധനം.
ഇന്ത്യയില്‍ നിയമവിധേയമായ ഡയറക്ട് സെല്ലിംഗിന് പുതിയ നിര്‍വചനവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് രാജ്യത്ത് ഒരു ഓഫീസ് എങ്കിലും മിനിമം ഉള്ള ഒരു കമ്പനിയോ സ്ഥാപനമോ നേരിട്ടുള്ള വില്‍പ്പന കരാറിലൂടെ ഉല്‍പ്പനങ്ങളും സേവനങ്ങളും നല്‍കുന്നതിനെയാണ് ഡയറക്ട് സെല്ലിംഗ് എന്ന് പറയുന്നത്. ഇത്തരം കമ്പനികളെ നിയന്ത്രിക്കാനുള്ള വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ ഡയറക്റ്റ് സെല്ലിംഗ് സ്ഥാപനങ്ങളും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് വില്‍പ്പന നടത്തുന്നവരും പാലിക്കണം. പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഡയറക്ട് സെല്ലര്‍മാരുടെയും ഡയറക്ട് സെല്ലിംഗ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനോ മേല്‍നോട്ടം വഹിക്കാനോ സംസ്ഥാന സര്‍ക്കാരുകള്‍ ഒരു സംവിധാനം രൂപീകരിക്കണം. പുതിയ നിയമങ്ങള്‍ അനുസരിച്ച്, നേരിട്ടുള്ള വില്‍പ്പനക്കാരന്‍ തിരിച്ചറിയല്‍ കാര്‍ഡോ മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റോ അനുവാദമോ ഇല്ലാതെ ഉപഭോക്താവിനെ സമീപിക്കരുത്. നേരിട്ട് വില്‍ക്കുന്ന സ്ഥാപനത്തിന്റെ പേരുവിവരങ്ങള്‍, സ്ഥലത്തിന്റെ വിലാസം, വില്‍ക്കുന്ന ചരക്കുകളുടെയോ സേവനങ്ങളുടെയോ സ്വഭാവം, വില്‍പ്പനയുടെ ഉദ്ദേശ്യം എന്നിവയും വില്‍പ്പനക്കാരന്‍ വെളിപ്പെടുത്തണം.
കൃത്യവും സമ്പൂര്‍ണ്ണവുമായ വിവരങ്ങള്‍, ചരക്കുകളുടെയും സേവനങ്ങളുടെയും പ്രദര്‍ശനം, വിലകള്‍, ക്രെഡിറ്റ് നിബന്ധനകള്‍, പേയ്മെന്റ് നിബന്ധനകള്‍, റിട്ടേണ്‍, എക്‌സ്‌ചേഞ്ച്, റീഫണ്ട് പോളിസി, റിട്ടേണ്‍ പോളിസി, ഗ്യാരണ്ടിയുടെ നിബന്ധനകള്‍, വില്‍പ്പനാനന്തര സേവനം എന്നിവയും വില്‍പ്പനക്കാരന്‍ ഉപഭോക്താവിനെ അറിയിക്കണം.
ഡയറക്ട് സെല്ലിംഗ് കമ്പനികളള്‍ കമ്പനി ആക്ട്, 2013 പ്രകാരവും കമ്പനി പങ്കാളിത്ത സ്ഥാപനമാണെങ്കില്‍, പാര്‍ട്ണര്‍ഷിപ്പ് ആക്ട്, 1932 പ്രകാരമോ രജിസ്റ്റര്‍ ചെയ്യണം. ലിമിറ്റഡ് ലയബിലിറ്റി പങ്കാളിത്തമാണെങ്കില്‍, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് ആക്റ്റ്, 2008 പ്രകാരമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഉപഭോക്താവിന് ഉല്‍പ്പന്നത്തിലോ സേവനത്തിലോ പരാതികള്‍ ഉണ്ടെങ്കില്‍ പരാതി പരിഹാര ഓഫീസര്‍ അത്തരം പരാതി ലഭിച്ച് 48 പ്രവൃത്തി മണിക്കൂറിനുള്ളില്‍ ഏതെങ്കിലും ഉപഭോക്തൃ പരാതിയുടെ രസീത് അംഗീകരിക്കുകയും പരാതി സ്വീകരിച്ച തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ പരാതി സാധാരണഗതിയില്‍ പരിഹരിക്കുകയും വേണം.
ഒരു മാസത്തിലധികം കാലതാമസം നേരിട്ടാല്‍, കാലതാമസത്തിനുള്ള കാരണങ്ങളും പരാതിയില്‍ സ്വീകരിച്ച നടപടികളും പരാതിക്കാരനെ രേഖാമൂലം അറിയിക്കണം. കൂടാതെ, ഡയറക്ട് സെല്ലിംഗ് സ്ഥാപനങ്ങള്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കേണ്ടതുണ്ട്, അവര്‍ നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉത്തരവാദിയായിരിക്കും.
പുതിയ നിയമങ്ങൾ വിപണിയിൽ വ്യക്തത കൊണ്ടുവരുകയും വ്യവസായത്തിന് ഉത്തേജനം നൽകുമെന്നും ഇന്ത്യൻ ഡയറക്ട് സെല്ലിങ് അസോസിയേഷൻ സെൽഫ് റെഗുലേറ്ററി ചെയർമാൻ രജത് ബാനർജി പറഞ്ഞു. രാജ്യത്ത് 70 ലക്ഷത്തിലേറെ ആൾക്കാർ ഡയറക്ട് സെല്ലിങ് വ്യവസായത്തെ ബന്ധപ്പെട്ടാണ് കഴിയുന്നത്. അതിൽത്തന്നെ 50 ശതമാനത്തിലേറെ സ്ത്രീകളാണ്- അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാജ്യത്തെ ചില കുത്തക കമ്പനികളുടെ ഓൺലൈൻ വ്യവസായത്തെ സഹായിക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്നും ആരോപണമുയർന്നിട്ടുണ്ട്.