സന്ദീപ് വധക്കേസ്; മുഴുവൻ പ്രതികളും അറസ്‌റ്റിൽ

0
31

സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ മുഴുവന്‍ പ്രതികളും അറസ്‌റ്റിൽ. എടത്വായില്‍ നിന്നാണ് അഞ്ചാം പ്രതി അഭിയെ പിടികൂടിയത്. മറ്റ് നാല് പ്രതികളെയും ഇന്നലെ രാത്രി ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടിയിരുന്നു.

സന്ദീപിനെ അതിക്രൂരമായി കുത്തി കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതികൾ രാത്രിയോടെ ഒളിവിൽ പോവുകയായിരുന്നു. എന്നാല്‍ രാത്രി തന്നെ പ്രതികളെ കുറിച്ച് സൂചന ലഭിച്ച പോലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെ പിടികൂടി. മുഖ്യപ്രതി ജിഷ്‌ണു രഘു, നന്ദു , പ്രമോദ് എന്നിവരെ കരുവാറ്റയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നായിരുന്നു പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതി മുഹമ്മദ് ഫൈസലിനെ കുറ്റൂരിലെ വാടക മുറിയിൽ നിന്നുമാണ് പിടികൂടിയത്.

യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡണ്ടാണ് കേസിലെ മുഖ്യപ്രതി ജിഷ്‌ണു രഘു. സന്ദീപിനെ ആർഎസ്എസ് ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്നാണ് സിപിഐഎം ആരോപണം. മറ്റ് സംഘർഷ സാഹചര്യങ്ങൾ ഒന്നും നിലനിൽക്കാത്ത പ്രദേശത്ത് ആർഎസ്എസ്- ബിജെപി മനഃപൂർവം പ്രശ്‌നങ്ങൾ ഉണ്ടാക്കാന്‍ ശ്രമിക്കുക്കയാണെന്ന് സിപിഐഎം ചൂണ്ടിക്കാട്ടി. സന്ദീപിന്റെ നേതൃത്വത്തിൽ നിരവധി ബിജെപി പ്രവർത്തകരെ സിപിഎമ്മിലേക്ക് എത്തിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും സിപിഐഎം പറയുന്നു.