ശബരിമല തീർഥാടന ഒരുക്കം പൂർത്തിയാകുന്നു: ഇത്തവണ എല്ലാവർക്കും അവസരം ലഭിക്കും

0
34

ശബരിമല തീർഥാടനത്തിന്‌ ഒരുക്കം പൂർത്തിയാകുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എൻ വാസു പറഞ്ഞു. അപ്പം, അരവണ നിർമാണത്തിന്‌ നടപടികളായി. പൊതുമരാമത്ത്, ജല വിഭവം, വൈദ്യുതി, വനം വകുപ്പുകളുടെ സംയുക്ത പ്രവർത്തനം അതിവേ​ഗത്തിലാണ്‌. 15ന്‌ വൈകീട്ട്‌ നട തുറക്കുംമുമ്പ്‌ എല്ലാം സജ്ജമാകും.

ശബരിമലദർശനം ആഗ്രഹിക്കുന്നവർക്കെല്ലാം, ഇക്കുറി അവസരം ലഭിക്കുമെന്നും, നിലയ്ക്കൽ കേന്ദ്രീകരിച്ച് സ്പോട്ട് രജിസ്ട്രേഷനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്നും, വ്യാപാര സ്റ്റാളുകൾക്ക് പകരം ബദൽ മാർഗങ്ങൾ തേടേണ്ടെന്നാണ് നിലവിൽ ബോർഡിൻ്റെ തീരുമാനം.

പ്രതിദിന കൊവിഡ് ബാധയിൽ കാര്യമായ കുറവ് വരുന്ന പക്ഷം ക്രമാനുഗതമായി ദർശനത്തിനു കൂടുതൽ പേരെ അനുവദിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ദിവസം 25,000 പേർക്ക് എന്ന് തീരുമാനിച്ചിരുന്നെങ്കിലും അത് 30,000 ആയി ഉയർത്തി. വെർച്വൽ ക്യൂ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. മകരവളിക്ക് അടക്കം പ്രധാന ദിവസങ്ങളിലെ ബുക്കിങ് പൂർത്തിയായിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ നിലയ്ക്കലിലെ സ്പോട്ട് ബുക്കിങ്ങ് വഴി കൂടുതൽ പേർക്ക് അവസരം നൽകും.

അതേസമയം, വ്യാപാര സ്ഥാപനങ്ങളിൽ 190 എണ്ണം ലേലത്തിൽ പോയില്ലാ എന്നത് കൊണ്ട് ആശങ്കപ്പെടേണ്ടതില്ല. പതിനഞ്ചാം തീയതിയോടെ കാര്യങ്ങൾക്ക് വ്യക്തത വരും. സമാന്തര ആലോചനകൾ ഇല്ലെന്ന് ദേവസ്വം ബോർഡ് തുറന്നുപറയുമ്പോൾ, അടിസ്ഥാന നിരക്കിൽ കാര്യമായ കിഴവ് അടുത്ത ലേലത്തിൽ ഉണ്ടാകുമെന്ന് വ്യക്തം.

കട ലേലം വഴി 2018 -19 കാലയളവിലേതുപോലെ സാമ്പത്തിക മെച്ചം ഉണ്ടാകില്ലെങ്കിലും, മുൻ വർഷത്തെ അപേക്ഷിച്ച് പുരോഗതിതന്നെയാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്.