പ്ലസ് ടുക്കാരൻ പാല്‍ വാങ്ങാന്‍ സ്‌കൂട്ടറിൽ, അമ്മാവന് പിഴ 25,000 രൂപ, ലൈസൻസ് ഇനി 25 വയസ് കഴിഞ്ഞ്

0
40

വീട്ടിലേക്ക് പാൽ വാങ്ങാനെന്ന പേരിൽ സ്കൂട്ടറിൽ കറങ്ങിയ പ്ലസ്ടു വിദ്യാർഥിക്ക് മോട്ടോർവാഹന വകുപ്പിന്റെ പിടിവീണു. കുട്ടിയുടെ അമ്മാവന് 25,000 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി. കഴിഞ്ഞദിവസം കളമശ്ശേരിയിൽ 16 വയസ്സുകാരൻ വാഹനാപകടത്തിൽ മരിച്ച സാഹചര്യത്തിൽ ‘കുട്ടിഡ്രൈവർ’ മാരെ കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ പ്രത്യേക സ്ക്വാഡിന് രൂപം നൽകിയിരുന്നു.

ഇതേ തുടർന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുസാറ്റിന് സമീപം കുമ്മൻചേരി ജങ്ഷനിൽ 17 വയസ്സുകാരൻ വലയിലായത്. സ്കൂട്ടർ ഓടിച്ചുപോകുന്നത് പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് സംശയം തോന്നിയ മോട്ടോർവാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൈയോടെ പിടികൂടുകയായിരുന്നു.

വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉടമയായ കുട്ടിയുടെ അമ്മാവനെ വിളിച്ചുവരുത്തി 25,000 രൂപ പിഴ നൽകി. വണ്ടിയോടിച്ച കുട്ടിക്കെതിരേ ജൂവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കുമെന്ന് വെഹിക്കിൾ ഇൻസ്പെക്ടർമാർ പറഞ്ഞു.

വിദ്യാർഥിക്ക് ഡ്രൈവിങ് ലൈസൻസ് 25 വയസ്സാകാതെ നൽകില്ലെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിജോയ് പീറ്റർ, അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരായ സി.എൻ. ഗുമുദേശ്, ടി.എസ്. സജിത് എന്നിവരടങ്ങിയ സ്ക്വാഡ് ആണ് പരിശോധന നടത്തിയത്.