ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

0
28

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം, കൊലപാതകം, പോക്‌സോ എന്നീ വകുപ്പുകൾ ചുമത്തിയാണ്‌ മുട്ടം പോക്‌സോ കോടതിയിൽ പൊലീസ്‌ കുറ്റപത്രം സമർപ്പിച്ചത്‌. പ്രതി അര്‍ജുൻ തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.

പ്രതിയെ പിടികൂടി 78 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. വണ്ടിപ്പെരിയാര്‍ സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ജൂണ്‍ 30 നാണ് വണ്ടിപ്പെരിയാറില്‍ ആറുവയസുകാരി കൊല്ലപ്പെട്ടത്. സംഭവ ദിവസം വീട്ടിലെത്തിയ പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. തുടർന്ന്‌ ബോധരഹിതയായ പെണ്‍കുട്ടി മരിച്ചു എന്നുകരുതി കെട്ടിത്തൂക്കുകയായിരുന്നു. പൊലീസ് അര്‍ജുന്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളെ ചോദ്യം ചെയ്‌തിരുന്നു. മൊഴികളില്‍ വൈരുദ്ധ്യം തോന്നിയതിനെ തുടർന്ന്‌ അർജുനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.