കാബൂൾ വിമാനത്താവളത്തിൽ വൻതിരക്ക്‌, വിമാനത്താവളം അടച്ചു

0
32

 

രാജ്യം വിടാനെത്തിയവരുടെ തിക്കിലും തിരക്കിലും കാബൂൾ വിമാനത്താവളം. ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. സാഹചര്യം മോശമായതിനെ തുടർന്ന് വിമാനത്താവളം അടച്ചു. തുടർന്ന് എയർ ഇന്ത്യ ഇന്ന് നടത്താനിരുന്ന സർവീസുകൾ റദ്ദാക്കി. കാബൂളിലേക്ക് ഉള്ള എല്ലാ വാണിജ്യ സർവീസുകളും റദ്ദാക്കി.

കാബൂളിൽ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരാനായി നേരത്തെ അഫ്ഗാനിസ്ഥാനിലേക്ക് അടിയന്തരമായി എയർ ഇന്ത്യ വിമാനം പുറപ്പെടാൻ തീരുമാനമായിരുന്നു. ഡൽഹിയിൽ നിന്ന് രാത്രി 8.30 ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടാനാണ് പുനഃക്രമീകരിച്ചിരുന്നത്.

രണ്ട് വിമാനങ്ങൾ കൂടി തയാറാക്കി നിർത്താൻ എയർ ഇന്ത്യക്ക് കേന്ദ്രസർക്കാർ നിർദേശവും നൽകിയിരുന്നു. കാബൂൾ-ഡൽഹി അടിയന്തര യാത്രയ്ക്ക് തയാറെടുത്തിരിക്കാൻ ജീവനക്കാർക്കും കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽകാബൂൾ വിമാനത്താവളം അടച്ചതോടെ അവിടെ കുടുങ്ങിയ ഇന്ത്യക്കാർക്ക് തിരികെയെത്താനുള്ള മാർ​ഗവും അടഞ്ഞു.

അതേസമയം വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്. കാനഡയും അമേരിക്കയും ഹെലികോപ്ടർ മാർഗമാണ് എംബസ്സി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്.

ഇന്നലെയാണ് അഫ്​ഗാൻ സർക്കാർ താലിബാന് കീഴടങ്ങിയെന്ന വാർത്ത പുറത്തു വരുന്നത്. ഇതിന് പിന്നാലെ അഫാഗാൻ പ്രസിഡന്റ് അഷ്റഫ് ​ഗനി രാജ്യം വിട്ടെന്ന വാർത്ത പുറത്ത് വന്നത്.ഇന്ന് അഫ്​ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക താലിബാൻ നീക്കി. പകരം താലിബാൻ പതാക സ്ഥാപിച്ചു.