കോവളം ടൂറിസത്തിന്റെ സുവർണ്ണകാലം തിരിച്ചുപിടിക്കാൻ വകുപ്പ് പ്രതിജ്ഞാബദ്ധം : മന്ത്രി പി.എ മുഹമ്മദ് റിയാസ്

0
78

ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ കോവളം ബീച്ചിന്റെ നഷ്ട പ്രതാപം തിരിച്ചുപിടിക്കാൻ ടൂറിസം വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.കോവളം ടൂറിസം വികസന അവലോകന യോഗത്തിൽ ആണ് മന്ത്രി വിലയിരുത്തൽ നടത്തിയത്.

ലോക ടൂറിസം മേഖലയിൽ കോവിഡ് വലിയ പ്രതിസന്ധി തീർത്തിരിക്കുകയാണ്. ഇത് കോവളത്തെയും ബാധിച്ചിട്ടുണ്ട്. കോവളം ടൂറിസത്തിന്റെ സുവർണ്ണകാലം തിരിച്ചുപിടിക്കാൻ നമുക്ക് കഴിയണം. വിദേശികളെ കോവളത്തേക്ക് പ്രധാനമായും ആകർഷിച്ചത് കടലിന്റെ പനോരമിക് ആയ കാഴ്ചയും സൂര്യസ്‌നാനം ചെയ്യാനുള്ള ബീച്ചിന്റെ സൗകര്യവുമായിരുന്നു.

സഞ്ചാരികളുടെ സൌര്യ വിഹാരത്തിനും, സ്വകാര്യതയ്ക്കും അർഹിക്കുന്ന പ്രാധാന്യവും ലഭിച്ചിരുന്നു. നേരത്തെ വിദേശ വിനോദ സഞ്ചാരികൾ ഏറിയ പങ്കും ആകർഷിക്കപ്പെട്ടത് ഇക്കാരണത്താലായിരുന്നു. ഈ ആകർഷണങ്ങളെല്ലാം തിരിച്ചുപിടിക്കാൻ ആവശ്യമായ നിലയിലുള്ള പ്രവർത്തനം ടൂറിസം വകുപ്പ് നിർവ്വഹിക്കും.

അശാസ്ത്രീയമായ നിർമ്മിതികൾ കോവളം ബീച്ചിന്റെ മനോഹരമായ കാഴ്ചകളെ ചിലയിടങ്ങളിലെങ്കിലും തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ പരിശോധിച്ച് ഇനിയങ്ങോട്ടുള്ള നിർമ്മാണ പ്രവൃത്തികളിൽ ഗ്രീൻ പ്രോട്ടോക്കോളും ടൂറിസം മാന്വലും നിർബന്ധമാക്കും. കോവളത്തെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കാൻ പ്രസ്തുത യോഗത്തിൽ തീരുമാനമായി.

കോവളം കടൽ തീരത്തെ തെരുവ് വിളക്കുകൾ ആഗസ്റ്റ് 10 നകം അറ്റകുറ്റ പണികൾ പൂർത്തീകരിച്ച് പ്രവർത്തനക്ഷമമാക്കും. ടൈലിംങ്ങ് പ്രവർത്തികൾ ആഗസ്റ്റ് 15 നകം പൂർത്തീകരിക്കും. അടിസ്ഥാന സൗകര്യ വികസനത്തിൽ ഉള്ള സ്ഥലപരിമിതി മറികടക്കാൻ സ്വകാര്യ മേഖല ഉൾപ്പെടെയുള്ളവരുമായി ആവശ്യമായ ചർച്ചകൾ നടത്തി പ്രശ്‌ന പരിഹാരം കണ്ടെത്താനും യോഗം തീരുമാനിച്ചു. സെക്യൂരിറ്റി സംവിധാനം വിപുലപ്പെടുത്തുന്നതിന് ഉത്തരവാദിത്ത ടൂറിസം മേഖലയുമായി കൈകോർക്കും.

വൈദ്യുത ലൈനുകളും മറ്റും കേബിളുകളും ഉൾപ്പെടെ അണ്ടർ ഗ്രൗണ്ടാക്കും. ടൂറിസം മേഖലയിലെ സാംസ്‌കാരിക പദ്ധതിയായിരുന്ന ‘ഗ്രാമം പരിപാടി’ പുനരാവിഷ്‌കരിച്ച് നവീനമായി നടപ്പിലാക്കും. ലൈറ്റ് ഹൗസ് ഭാഗത്തെ വികസനപ്രവർത്തനങ്ങൾ കേന്ദ്ര ഗവൺമെന്റിന്റെ അധീനതിയിൽപെട്ട ഭൂമികൂടി ഉൾപ്പെട്ടതിനാൽ അതുമായി ബന്ധപ്പെട്ടവരുടെ യോഗം കൂടി വിളിച്ച് ചേർക്കാൻ തീരുമാനിച്ചു.

യോഗത്തിൽ ടൂറിസം വകുപ്പ് ഡയറക്ടർ കൃഷ്ണ തേജ ഐഎഎസ്, ഡെപ്യൂട്ടി ഡയറക്ടർ എ ആർ സന്തോഷ്‌ലാൽ, ബി കെ ഗോപകുമാർ, ഡി ആർ ബിജോയ്, ആർ സി പ്രേംഭേഷ്, എ ഷാഹുൽ ഹമീദ്, എം ഹുസ്സൈൻ എന്നിവർ പങ്കെടുത്തു.