ഒറ്റക്കെട്ടായി ആരോഗ്യ മേഖലയെ മുന്നോട്ട് നയിക്കും: മന്ത്രി വീണാ ജോർജ്

0
32

സംസ്ഥാനത്തെ ആരോഗ്യ മേഖലയെ ഒറ്റക്കെട്ടായി നയിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരും കോവിഡ് ജാഗ്രത കൈവിടരുത്.

5 വർഷം കൊണ്ട് ജീവിതശൈലീ രോഗങ്ങൾ കുറച്ചു കൊണ്ടുവരുന്നതിനുള്ള പരിശ്രമം നടത്തുന്നതാണ്. മെഡിക്കൽ കോളേജുകളെ ഏറ്റവും മികച്ച സ്ഥാപനങ്ങളാക്കും. ജില്ലാ, ജനറൽ താലൂക്ക് ആശുപത്രികൾ ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ സർക്കാർ വന്നിട്ട് കേവലം രണ്ട് മാസമേ ആയിട്ടുള്ളൂവെങ്കിലും വളരെയധികം ഊർജിതമായി പദ്ധതികൾ സാക്ഷാത്ക്കരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. കോവിഡ് സാഹചര്യത്തിലും ആശുപത്രി വികസനം സാക്ഷാത്ക്കരിച്ച ജനപ്രതിനിധികളും സഹപ്രവർത്തകരും ഉൾപ്പെടെയുള്ള എല്ലാവരേയും ഒരുപോലെ അഭിനന്ദിക്കുന്നു.

കോവിഡ് ചികിത്സയ്ക്കും നോൺ കോവിഡ് ചികിത്സയ്ക്കും സർക്കാർ ഒരു പോലെ പ്രാധാന്യമാണ് നൽകുന്നത്. മൂന്നാം തരംഗത്തെ ശക്തമായി പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ആശുപത്രികളിലൊരുക്കുന്നതോടൊപ്പം ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ പ്രാധാന്യം നൽകുന്നുണ്ട്.

സബ് സെന്റർ മുതലുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങൾ എത്രയും വേഗം ജനങ്ങൾക്ക് തുറന്ന് കൊടുക്കുകയാണ്. നമ്മുടെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ രാജ്യത്ത് തന്നെ മുമ്പിലാണുള്ളത്. സംസ്ഥാനത്ത് ആകെ 121 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്.

രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ ആദ്യത്തെ 9 സ്ഥാപനങ്ങളും കേരളത്തിലാണ്. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ എൻ.ക്യു.എ.എസ്. അംഗീകാരം നേടുന്ന സംസ്ഥാനവും കേരളമാണെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിമാർ, എം.പി.മാർ, എം.എൽ.എ.മാർ, മേയർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് പ്രസിഡന്റ്മാർ, തദ്ദേശസ്വയംഭരണ പ്രതിനിധികൾ, കളക്ടർമാർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ഡി.എം.ഒ.മാർ, ഡി.പി.എം.മാർ എന്നിവർ പങ്കെടുത്തു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ സ്വാഗതവും ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു നന്ദിയും പറഞ്ഞു.