വർഗ്ഗീയ ശക്തികളുടെ എല്ലാത്തരം നീക്കത്തെയും ചെറുത്ത്‌ തോൽപ്പിക്കാൻ സ്വാമി പ്രകാശാനന്ദയ്ക്ക് കഴിഞ്ഞു : സിപിഐ എം

0
23

 

മതാതീത ആത്മീയ കേന്ദ്രമായ ശിവഗിരി മഠത്തിന്റെ യശസും മതേതര പാരമ്പര്യവും ഒരേ പോലെ ഉയർത്തി പിടിച്ച സന്യാസി ശ്രേഷ്‌ഠനായിരുന്നു സ്വാമി പ്രകാശാനന്ദ എന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

എല്ലാ മതങ്ങളെയും സമഭാവനയോടെ കാണാനും, എല്ലാ മതങ്ങളിലെ നൻമകളെ സ്വാശീകരിക്കാനും അദ്ദേഹത്തിന്‌ കഴിഞ്ഞു. ഗുരുദേവന്റെ ദർശനങ്ങളെ ജീവിതത്തിൽ പ്രാവർത്തകമാക്കാനും, അത്‌ പ്രചരിപ്പിക്കാനും സ്വാമി പ്രകാശാനന്ദ ബദ്ധ ശ്രദ്ധനായിരുന്നു.

അധ്യാത്മിക ചൈതന്യം മുറുകെ പിടിക്കുമ്പോഴും എല്ലാ വിഭാഗം ജനങ്ങളോടും സമഭാവനയോടെ പെരുമാറാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. പണ്‌ഢിത സമാനമായ ജീവിതം നയിച്ചിരുന്ന പ്രകാശനന്ദ തന്റെ ലളിതജീവിതം കൊണ്ടും, ജീവിത വിശുദ്ധി കൊണ്ടും സന്യാസ ലോകത്ത്‌ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ ശ്രേഷ്‌ഠനാണ്‌.

ശ്രീനാരായണീയ പ്രസ്ഥാനങ്ങളെ കൈപ്പിടിയിലൊത്തുക്കാനുളള വർഗ്ഗീയ ശക്തികളുടെ എല്ലാത്തരം നീക്കത്തെയും എന്നും ചെറുത്ത്‌ തോൽപ്പിക്കാൻ സ്വാമി പ്രകാശാനന്ദ മുൻപന്തിയിൽ ഉണ്ടായിരുന്നു. ഹൈന്ദവ സംസ്‌കാരത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന ഏത്‌ തരം പിന്തിരിപ്പൻ നീക്കത്തേയും അദ്ദേഹം നഖശിഖാന്തം എതിർത്തിരുന്നു. ശ്രീനാരായണീയ ധർമ്മ സംഘം പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവന നിസ്‌തൂലമാണ്‌.

നിസ്വാർത്ഥവും സമർപ്പിതമായ ആത്മീയ വ്യക്തിത്വമായിരുന്നു സ്വാമി പ്രകാശനന്ദയുടെത്‌. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമാണികനായ സന്ന്യാസി ശ്രേഷ്‌ഠനായിട്ടാണ്‌ സ്വാമി പ്രകാശനന്ദ വിലയിരുത്തപ്പെടുത്തന്‌. ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന ദർശനത്തിന്റെ തുടർച്ച ഏറ്റെടുത്ത്‌ മുന്നേറിയ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളോട്‌ സ്വാമി പ്രകാശനന്ദക്ക്‌ പ്രത്യേക മമതയുണ്ടായിരുന്നു.

മതേതര ചിന്തകളെ എന്നും മുറുകെ പിടിച്ചിരുന്ന സ്വാമി പ്രകാശാനന്ദയുടെ വിയോഗം ശ്രീനാരായണീയ പ്രസ്ഥാനങ്ങൾക്ക്‌ മാത്രമല്ല പുരോഗമന സമൂഹത്തിനും തീരാ നഷ്ടമാണ്‌. സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു.