മാധ്യമ പിന്തുണയോടെ ദുരുദ്ദേശപരമായ ഗൂഢാലോചന; കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരോട്‌ ഒരു സന്ധിയുമില്ല: സിപിഐ എം

0
32

 

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരോടും തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരോടും ഒരു സന്ധിയുമില്ലെന്ന്‌ വ്യക്തമാക്കിയിട്ടും സിപിഐ എമ്മിനെതിരെ ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ നടക്കുന്ന പ്രചാരണം ദുരുദ്ദേശപരമായ ഗൂഢാലോചനയാണെന്ന്‌ പാർടി സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

തെറ്റായ പ്രവണതകൾക്കെതിരെ ദശലക്ഷകണക്കിന്‌ പ്രവർത്തകരെ അണിനിരത്തി ശക്തിയാർജ്ജിച്ച പ്രസ്ഥാനമാണ്‌ സിപിഐ എം വിട്ടുവീഴ്‌ചയില്ലാത്ത ഈ നിലപാടിലൂടെയാണ്‌ ജനങ്ങളുടെയും സമൂഹത്തിന്റെയും വിശ്വാസം പാർടി നേടിയത്‌.

ജനവിശ്വാസത്തിന്റെ ഈ അടിത്തറ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ്‌ ഇപ്പോൾ തുടങ്ങിയിരിക്കുന്നത്‌. ഒരു ക്രിമിനൽ പ്രവർത്തനത്തേയും സഹായിക്കുന്ന സമീപനം സിപിഐ എം ഒരു കാലത്തും സ്വീകരിച്ചിട്ടില്ല.

അത്തരം പ്രവണതകളുള്ളവർ പാർടിയിലേക്ക്‌ കടന്നുകൂടാനും അനുവദിച്ചിട്ടില്ല. തെറ്റായ പ്രവണതകൾ തിരുത്തുന്നതിനുള്ള ശ്രമങ്ങളാണ്‌ കാലാകാലങ്ങളിൽ നടത്തുന്ന സമ്മേളനങ്ങളിലും മറ്റും സ്വീകരിക്കാറ്‌.

എളുപ്പത്തിൽ പണം നേടാനും, സ്വത്ത്‌ സമ്പാദിക്കാനും വേണ്ടി തെറ്റായ പല കാര്യങ്ങളും സമൂഹത്തിൽ നടക്കുന്നുണ്ട്‌ എന്നത്‌ വസ്‌തുതയാണ്‌. ഏതെങ്കിലും ഒരു സിപിഐ എം അനുഭാവിയോ, ബഹുജന സംഘടനാ പ്രവർത്തകനോ അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ പാർടി ഒപ്പം നിൽക്കാറുമില്ല.

പാർടി അംഗമോ, നേതാവോ ആണെങ്കിൽ പോലും അത്തരക്കാരെ വച്ചുപൊറുപ്പിച്ചിട്ടില്ലെന്നതിന്‌ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയും. നിയമപരമായ നടപടി എടുക്കാൻ കഴിയാത്ത ഘട്ടത്തിൽ പോലും പാർടിയുടെ നടപടിക്ക്‌ വിധേയരാകും. അതാണ്‌ മറ്റ്‌ പാർടികളിൽ നിന്നും സിപിഐ എമ്മിനെ വ്യത്യസ്ഥമാക്കുന്നത്‌.

സ്വർണ്ണക്കടത്ത്‌ കേസിൽ അടക്കം സിപിഐ എമ്മിനും സർക്കാരിനും എതിരെ നടത്തിയ ദുഷ്‌പ്രചാരണം ജനം തള്ളിയതാണ്‌. പാർടി കൂടുതൽ ജനവിശ്വാസം ആർജ്ജിക്കുന്നുവെന്ന്‌ കണ്ട്‌ അതിനെ തകർക്കാനാണ്‌ ഇപ്പോഴത്തെ ഗൂഢനീക്കങ്ങൾ.

സ്വർണ്ണക്കടത്ത്‌, ക്വട്ടേഷൻ, മാഫിയ പ്രവർത്തനങ്ങൾ എന്നിവയെ സഹായിക്കുന്ന സമീപനം സിപിഐ എം ഒരിക്കലും സ്വീകരിച്ചിട്ടില്ല. അത്തരം കുറ്റവാളികൾ ഏതെങ്കിലും ബഹുജന സംഘടനയിൽ അംഗമായാൽ പോലും അവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുന്ന പാരമ്പര്യമാണുള്ളത്‌. വസ്‌തുതകൾ ഇതായിരിക്കെ പാർടിയുടെ എതിരാളികളും ഒരുവിഭാഗം മാധ്യമങ്ങളും പാർടിയെ കടന്നാക്രമിക്കാൻ ശ്രമിക്കുകയാണ്‌.

കൊടകര കുഴൽപ്പണ കേസിൽ ബിജെപിയുടെ ഉന്നത നേതാക്കളെയാണ്‌ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തത്‌. പോക്‌സോ കേസിലെ പ്രതിയെ കോൺഗ്രസ്‌ എംഎൽഎ സഹായിച്ച വിവരവും പുറത്തുവന്നു. ഈ സംഭവങ്ങളിലെല്ലാം കണ്ണടയ്‌ക്കുന്ന മാധ്യമങ്ങളാണ്‌ ഇപ്പോൾ സിപിഐ എം വേട്ടയ്‌ക്കിറങ്ങിയിരിക്കുന്നത്‌.

സമൂഹ മാധ്യമങ്ങളിൽ ആരെങ്കിലും പ്രചരിപ്പിക്കുന്ന കാര്യങ്ങളോ സംഭാഷണശകലകങ്ങളോ ആധികാരിക രേഖയെന്ന മട്ടിൽ സിപിഐ എമ്മിനെതിരെ ആയുധമാക്കുന്നത്‌ അപലപനീയമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.