കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയം; ജോൺ ബ്രിട്ടാസ് എം പി സുപ്രീംകോടതിയിൽ

0
30

 

കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയം ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എം പി സുപ്രീം കോടതിയെ സമീപിച്ചു. 25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് നൽകുന്നത് ചോദ്യം ചെയ്താണ് ബ്രിട്ടാസ് സുപ്രീം കോടതിയെ സമീപിച്ചത്.

പുതിയ വാക്സിൻ നയം സമൂഹത്തിൽ അസന്തുലിതാവാസ്ഥ സൃഷ്ടിക്കുമെന്നും നയം പണക്കാർക്കും നഗരങ്ങളിൽ ജീവിക്കുന്നവർക്കും മുൻതൂക്കം നൽകുന്നതാണെന്നുമാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആരോപിച്ചിരിക്കുന്നത്.

സ്വകാര്യ ആശുപത്രികളിൽ വളരെ കുറച്ച് വാക്സിൻ മാത്രമേ കുത്തിവയ്ക്കുന്നുള്ളു. അനുവദിച്ച വാക്സിന്റെ 17.05 ശതമാനം വാക്സിൻ മാത്രമേ സ്വകാര്യ ആശുപത്രികളിൽ ഉപയോഗിച്ചിട്ടുള്ളു എന്നും സുപ്രീം കോടതിയിൽ ബ്രിട്ടാസ് ഫയൽ ചെയ്ത അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വാക്സിൻ നയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ കക്ഷി ചേരാനാണ് ജോൺ ബ്രിട്ടാസ് അപേക്ഷ നൽകിയിരിക്കുന്നത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ ആർ രാംകുമാറുമായി ചേർന്നാണ് കക്ഷി ചേരാനുള്ള അപേക്ഷ നൽകിയിരിക്കുന്നത്. അഭിഭാഷക രശ്മിത രാമചന്ദ്രൻ ആണ് അപേക്ഷ ഫയൽ ചെയ്തത്.