പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല; തെളിവുണ്ടെങ്കില്‍ സുരേന്ദ്രന്‍ പുറത്തുവിടട്ടെ: പ്രസീത അഴീക്കോട്

0
33

 

 

സി.കെ ജാനുവിനെ എന്‍.ഡി.എ മുന്നണിയിലെടുത്തതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ കുടുതല്‍ പ്രതികരണവുമായി ജെ.ആര്‍.പി ട്രഷറര്‍ പ്രസീത അഴീക്കോട്. സി.പി.എം നേതാവ് പി.ജയരാജനുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നടത്തിയ പ്രതികരണത്തിലാണ് പ്രസീത മറുപടിയുമായി എത്തിയത്.

അടുത്തകാലത്തൊന്നും താന്‍ പി.ജയരാജനെ കണ്ടിട്ടില്ല. സുരേന്ദ്രന്റെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ പുറത്തുവിടട്ടെ. തിരഞ്ഞെടുപ്പിനു ശേഷം സുരേന്ദ്രന്‍ മുന്നണി ബന്ധങ്ങളൊന്നും പാലിച്ചിട്ടില്ല. ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കില്ല. മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അവര്‍ പറയുന്നു.

നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ്പിയില്‍ ചേര്‍ന്ന് മത്സരിക്കുന്നതിനായി സി.കെ ജാനുവിന് 10 ലക്ഷം രൂപ നല്‍കിയെന്നും പാര്‍ട്ടിക്ക് ഒരു ലക്ഷം രൂപ ലഭിച്ചുവെന്നുമാണ് പ്രസീത ആരോപിച്ചിരുന്നത്. കൊടകര കുഴല്‍പ്പണ വിവാദവും മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദരയുടെ പിന്മാറ്റത്തില്‍ കോഴ കൊടുത്തുവെന്ന ആരോപണവും ഉയരുന്നതിനിടെയാണ് സി.കെ ജാനുവിന്റെ എന്‍.ഡി.എ പ്രവേശനത്തിലും സാമ്പത്തിക ഇടപാട് നടന്നുവെന്ന ആരോപണവുമായി പ്രസീത അഴീക്കോട് എത്തിയത്.