ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം: സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി എൽഡിഎഫ്

0
29

 

ലക്ഷദ്വീപ് അഡ്മിനിട്രേറ്ററുടെ വിവാദ പരിഷ്‌കാരങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി എൽഡിഎഫ് പ്രതിഷേധം . ലക്ഷദ്വീപിന്റെ നിഷ്‌കളങ്കതയ്ക്ക് മുകളിൽ സംഘപരിവാറിന്റെ കാപട്യം അടിച്ചേൽപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു.

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ തകർക്കുകയെന്നത് സംഘപരിവാർ അജണ്ടയെന്ന് എ വിജയരാഘവൻ. ജനങ്ങൾ എന്ത് കഴിക്കണമെന്നതുവരെ ഒരു അഡ്മിനിട്രേറ്റർ തീരുമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. ആർഎസ്എസ് നയങ്ങളാണ് അഡ്മിനിസട്രേറ്റർ നടപ്പാക്കുന്നതെന്നും കാനം രാജേന്ദ്രൻ.

കേന്ദ്ര ഇടപെടലിനെതിരെ സമരമുഖത്തുള്ള ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യവുമായാണ് സംസ്ഥാനമൊട്ടാകെ എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓരോ കേന്ദ്രത്തിലും ഇരുപതിൽ താഴെയാളുകൾ മാത്രമാണ് പങ്കെടുത്തത്.

തിരുവനന്തപുരം ജില്ലയിൽ മാത്രം 678 കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അഡ്മിനിസ്ട്രറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് എംപിമാർ ഇന്നലെ രാജ്ഭവന് മുന്നിൽ ധർണ നടത്തിയിരുന്നു. അതിനിടെ ദ്വീപിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രവേശനാനുമതി തേടി ഹൈക്കോടതിയെ സമീപിക്കാനാണ് എംപിമാരുടെ തീരുമാനം. എംപിമാർ ദ്വീപിലേക്ക് പോകാനിരിക്കെയായിരുന്നു സന്ദർശക വിലക്ക് ഏർപ്പെടുത്തി ഉത്തരവ് വന്നത്.