‘കെഎസ്ആർടിസി’യും ആനവണ്ടി എന്ന പേരും ഇനി കേരളത്തിന്  

0
39

 

ആനവണ്ടി എന്ന പേരും ‘കെഎസ്ആർടിസി’എന്ന ചുരുക്കെഴുത്തും ലോഗോയും ഇനി കേരളത്തിനു മാത്രം സ്വന്തം. കേരളവും കർണാടകവും റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ചിരുന്ന ചുരുക്കെഴുത്തായിരുന്നു കെഎസ്ആർടിസി എന്നത്. ഇനി മുതൽ ഈ പേര് കേരളത്തിനു മാത്രം സ്വന്തമായി.

‘ജനങ്ങളുടെ ജീവിതവുമായി ഇഴുകി ചേർന്നതാണ് കേരളത്തിൽ കെ എസ് ആർ ടി സി യുടെ ചരിത്രം. വെറുമൊരു വാഹന സർവീസ് മാത്രമല്ല അത്. സിനിമയിലും, സാഹിത്യത്തിലും ഉൾപ്പടെ നമ്മുടെ സാംസ്‌കാരിക ജീവിതത്തിൽ ഈ പൊതു ഗതാഗത സംവിധാനത്തിന്റെ മുദ്രകൾ പതിഞ്ഞിട്ടുണ്ട്. അത്ര വേഗത്തിൽ മായ്ച്ചു കളയാൻ പറ്റുന്നതല്ല ഇത്. ട്രേഡ് മാര്ക്ക് രജിസ്ട്രിക്ക് അതു മനസിലാക്കി ഉത്തരവിറക്കാന് കഴിഞ്ഞുവെന്നതിൽ സന്തോഷമുണ്ട്. ഒപ്പം ഇതിനുവേണ്ടി പ്രയത്‌നിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഇത് കെഎസ്ആർടിസിക്ക് ലഭിച്ച നേട്ടമാണ് ‘ ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി.

ഇരു സംസ്ഥാനങ്ങളും പൊതു ഗതാഗത സർവ്വീസുകളിൽ കെഎസ്ആർടിസി എന്ന പേരാണ് വർഷങ്ങളായി ഉപയോഗിച്ച് വന്നത്. എന്നാൽ ഇത് കർണാടകയുടേതാണെന്നും കേരള ട്രാൻസ്‌പോർട്ട് ഉപയോഗിക്കരുതെന്നും കാട്ടി 2014 ൽ കർണാടക നോട്ടീസ് അയക്കുകയായിരുന്നു. തുടർന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്കിന് കേരളത്തിന് വേണ്ടി അപേക്ഷിച്ചു.

അതിനെ തുടർന്ന് വർഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. ഒടുവിൽ ട്രേഡ് മാർക്ക്‌സ് ആക്ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും , എംബ്ലവും, ആനവണ്ടി എന്ന പേരും,കേരള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് അനുവദിച്ച്,ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി.