കൊച്ചുതുറക്കാരി ജെനി ജെറോം ഇന്ന് മുതൽ ആകാശപാത നയിക്കും

0
31

എയർ അറേബ്യ വിമാനം ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും ഒരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്.

എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹ‌പൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് ഒരു കടപ്പുറത്തുകാരിയാണ്, ജെനി ജെറോം. തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനം ആകുന്നത്. പൈലറ്റ് ആകണമെന്ന എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹത്തിന് തുണ നിന്നത് അച്ഛനായിരുന്നു. ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി സ്വന്തമാക്കുകയാണ് ഈ കടപ്പുറത്തുകാരി..

“എനിക്ക് ഈ വിമാനം പറപ്പിച്ചാലെന്താ?”, എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജെനിക്ക് ഇങ്ങനൊരു മോഹം ഉദിച്ചത്. മനസ്സിൽ കൊണ്ടുനടന്ന ആ​ഗ്രഹം പ്ലസ്ടു കഴിഞ്ഞപ്പോൾ അവൾ തുറന്നുപറഞ്ഞു. “നീ പെൺകുട്ടിയല്ലേ, പൈലറ്റാകാനോ?” തുടങ്ങിയ പതിവ് ചോദ്യങ്ങളൊന്നും അവളെ തളർത്തിയില്ല. ആ നിശ്ചയദാർഢ്യം ജെനിയെ ഇന്ന് കോക്ക്പിറ്റിൽ എത്തിച്ചു. ഒരു പക്ഷെ, കേരളത്തിലെ ആദ്യത്തെ വനിതാ കൊമേഴ്സ്യൽ പൈലറ്റ് ആയിരിക്കണം ജെനി ജെറോം.

കരുംകുളം കൊച്ചുതുറ സ്വദേശി ജെറോം ജോറിസിന്റെ മകളാണ് ജെനി. രണ്ട് വർഷം മുൻപ് പരിശീലനത്തിനിടെ ഒരു അപകടമുണ്ടായെങ്കിലും ജെനിക്കോ അവളുടെ സ്വപ്നത്തിനൊ ഒന്നും സംഭവിച്ചില്ല. കോപൈലറ്റായുള്ള ജെനിയുടെ ആദ്യ യാത്ര തിരുവനന്തപുരത്തേക്കാണ് എന്നതും പ്രത്യേകതയാണ്‌. ഇന്ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യ വിമാനത്തിൻ്റെ കോ-പൈലറ്റ് ആയി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയാണ് ജെനി.