വ്യാജരേഖയുണ്ടാക്കി ജീവനക്കാരൻ തട്ടിയത് എട്ടു കോടിയിലേറെ, സംഭവം കനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽ

0
31

വ്യാജരേഖയുണ്ടാക്കി ബാങ്ക് ജീവനക്കാരൻ തട്ടിയത് എട്ടു കോടിയിലേറെ രൂപയെന്ന് പ്രാഥമിക കണക്കുകൾ. കനറാ ബാങ്കിന്റെ പത്തനംതിട്ടയിലെ ശാഖയിലാണ് വന്‍ തട്ടിപ്പ് നടന്നത്. ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസാണ് ഇടപാടുകാരുടെ വ്യാജരേഖകളുണ്ടാക്കിയ ശേഷം പണം തട്ടിയെടുത്ത് മുങ്ങിയത്. 14 മാസത്തിനിടെ ഏകദേശം 8.13 കോടി രൂപ ഇയാള്‍ വിവിധ അക്കൗണ്ടുകളില്‍നിന്ന് തട്ടിയെടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്. പത്തനംതിട്ട പൊലീസ് കേസെടുത്തു. ക്രമക്കേട് കണ്ടെത്തിയതോടെ ഒളിവില്‍പോയ വിജീഷ് വർഗീസിനുവേണ്ടി തെരച്ചിൽ ആരംഭിച്ചു.
പത്തനംതിട്ട നഗരത്തിലെ കനറാ ബാങ്ക് രണ്ടാം ശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കാണ് കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിക്കുന്നത്. പത്ത് ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ ക്ലോസ് ചെയ്തതായി അന്ന് പരാതി ലഭിച്ചിരുന്നു. ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് ആയിരുന്നു ഇത്. ഇക്കാര്യം ജീവനക്കാരന്‍ ബാങ്ക് മാനേജറെ അറിയിച്ചു. ഇതോടെ ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മറുപടി നല്‍കി. തുടര്‍ന്ന് ബാങ്കിന്റെ കരുതല്‍ അക്കൗണ്ടില്‍നിന്നുള്ള പണം തിരികെ നല്‍കി പരാതി പരിഹരിക്കുകയും ചെയ്തു. തുടര്‍ന്ന് ബാങ്ക് നടത്തിയ ഒരുമാസം നീണ്ട ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.
വിജീഷിന് മാത്രമേ തട്ടിപ്പില്‍ പങ്കുള്ളൂവെന്നാണ് നിലവിലെ കണ്ടെത്തല്‍. അതേസമയം, ഇത്രയും വലിയ ക്രമക്കേടുകള്‍ തടയാന്‍ കഴിയാത്തതില്‍ ബാങ്ക് മാനേജര്‍ അടക്കം അഞ്ച് ജീവനക്കാരെ ബാങ്ക് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.