ഈ ദുരിതകാലത്ത് യാതൊരു ദയയുമില്ലാതെ ഇന്ധനവില വർധിപ്പിക്കാൻ മോഡിക്കല്ലാതെ മറ്റാർക്കുമാകില്ല:എ വിജയരാഘവൻ

0
71

കോവിഡ് അതിവ്യാപനത്തിൽ രാജ്യം പകച്ചുനിൽക്കുമ്പോൾ ഇന്ധന വില അടിക്കടി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടത്തുന്നത് തീവെട്ടികൊള്ളയാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക്ഡൗണിലേക്ക് പോകുകയാണ്.

പലർക്കും തൊഴിൽപോലുമില്ല, ജനങ്ങൾ ഇത്രയേറെ ദുരിതമനുഭവിക്കുമ്പോൾ യാതൊരു ദയയുമില്ലാതെ ഇന്ധന വില വർധിപ്പിക്കാൻ നരേന്ദ്ര മോഡിക്കല്ലാതെ മറ്റാർക്കുമാകില്ല. ഇത്തരം ഭരണാധികാരികളോട് ജനം കണക്ക് പറയുന്ന കാലം അതി വിദൂരമല്ലെന്നും വിജയരാഘവൻ പറഞ്ഞു.

തുടർച്ചയായി നാല് തവണ പെട്രോളിന് 97 പൈസയും ഡീസലിന് 1. 15 രൂപയുമാണ് വില കൂട്ടിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേന്ദ്രം തനി സ്വരൂപം പുറത്തെടുക്കുകയായിരുന്നു. വില വർധനവിന്റെ ഉത്തരവാദിത്തം എണ്ണകമ്പനികളുടെ തലയിലിട്ട് രക്ഷപ്പെടാൻ കേന്ദ്ര സർക്കാരിനാകില്ല. പ്രധാനമന്ത്രിയുടെകൂടി നിർദേശ പ്രകാരമാണ് വിലകൂട്ടുന്നത്. അതിനാലാണ് ഈ മഹാമാരി കാലത്തെ കൊള്ളക്കെതിരെ മോഡിയോ മറ്റ് മന്ത്രിമാരോ ബിജെപിയോ ഒരക്ഷരം ഉരിയാടാത്തത്.

രാജ്യം കോവിഡ് രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. രാജ്യതലസ്ഥാനം ശ്മശാന മൂകമാണ്. ഈ സമയത്ത് കേന്ദ്ര സർക്കാരിന്റെ താങ്ങാണ് സംസ്ഥാന സർക്കാരുകൾക്കും ജനങ്ങൾക്കും ആവശ്യം. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്നത് പോകട്ടെ, കൂടുതൽ ഭാരം ജനങ്ങളിൽ അടിച്ചേൽപിച്ച് ക്രൂരമായി വേട്ടയാടുകയാണ് കേന്ദ്ര സർക്കാർ. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും വിജയരഘവൻ പ്രസ്താവനയിൽ പറഞ്ഞു.