സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

0
27

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കുറഞ്ഞത്. സ്വര്‍ണവില പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമാണ്. വ്യാഴാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കൂടിയിരുന്നു. ബുധനാഴ്ചയും ചൊവ്വാഴ്ചയും കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. അതിന് മുന്‍പ് ഏറ്റവും ഒടുവിലായി വിലയില്‍ മാറ്റം വന്നത് ശനിയാഴ്ചയായിരുന്നു. അന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ഏപ്രില്‍ 22നായിരുന്നു. അന്ന് പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഏപ്രില്‍ ഒന്നിന് ആയിരുന്നു. അന്ന് പവന് 33,320 രൂപയും ഗ്രാമിന് 4165 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ വില കുറഞ്ഞുനിന്ന ശേഷമാണ് ഏപ്രിലില്‍ സ്വര്‍ണ വില വര്‍ധിക്കുന്ന പ്രവണത കാണിക്കുന്നത്. മാര്‍ച്ച്‌ മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയുമാണ് പവന് കുറഞ്ഞത്. മാര്‍ച്ച്‌ മാസത്തില്‍ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച്‌ ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാര്‍ച്ച്‌ 3 ന്) രൂപയുമായിരുന്നു. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ ഇതുവരെ 2760 രൂപയാണ് കൂടിയത്.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിര്‍ണയിക്കപ്പെടുന്നത്. വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. സ്വര്‍ണ്ണ നിക്ഷേപത്തില്‍ ആളുകള്‍ക്ക് താല്‍പര്യം വര്‍ധിച്ചതോടെ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ സ്വര്‍ണ്ണം 15% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വിവാഹ സീസണും മറ്റുമായി ആവശ്യം വര്‍ധിച്ചതാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്.

പണപ്പെരുപ്പം ഇന്ത്യയിലെ സ്വര്‍ണ്ണ വിലയില്‍ വലിയ സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉദാഹരണത്തിന്, പണപ്പെരുപ്പം കൂടുമ്ബോള്‍ പലിശനിരക്കും കൂട് ഇത് സ്വര്‍ണ്ണവില കുറയാന്‍ കാരണമാകും. പലിശനിരക്ക് കൂടുമ്ബോള്‍ ആളുകളും നിക്ഷേപകരും സ്വര്‍ണം വില്‍ക്കാനും സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങി സ്ഥിര വരുമാനം നേടാനും തിരക്കുകൂട്ടും ഇതോടെ സ്വര്‍ണ്ണത്തിന് സ്വാഭാവികമായും വിലക്കയറ്റമുണ്ടാകും. അതുകൊണ്ട് തന്നെ, സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുമ്ബോള്‍ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണ്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില വര്‍ധിച്ച്‌ 50,810 രൂപയായി. ഇന്ത്യയില്‍ ഉത്സവകാലമായതിനാല്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്.

കോവിഡിന്റെ രണ്ടാം തരംഗം സ്ഥിരീകരിച്ചതാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതിനൊപ്പം അമേരിക്കയില്‍ പണപ്പെരുപ്പം ഉയരുന്നതും ബോണ്ട് വരുമാനം ക്രമപ്പെടുന്നതും ഡോളര്‍ സൂചിക പിന്‍വാങ്ങുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.