ഒരു കൊറോണ രോഗിയിൽനിന്ന് ചുരുങ്ങിയത് 406 പേർക്കുവരെ രോഗം പകരാം

0
27

ജനം സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വന്നാൽ കൊറോണ വൈറസ് ബാധിതനായ ഒരു രോഗിയിൽനിന്ന് ചുരുങ്ങിയത് 406 പേർക്കുവരെ രോഗം വരാമെന്ന് കണ്ടെത്തൽ. 30 ദിവസത്തിനകം ഇത്രയും പേർക്ക് പകരുമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.അതിനാൽ സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക്‌ ധരിക്കുകന്നുതും അത്യാവശ്യമാണെന്ന്‌ ആരോഗ്യ മന്ത്രാലയ ജോയിൻറ്‌ സെക്രട്ടറി ലാവ്‌ അഗർവാൾ പറഞ്ഞു. സാമൂഹിക അകലം സാമൂഹിക വാക്സിനാണെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക അകലം പാലിക്കുന്നതിൽ 50 ശതമാനം വീഴ്ച സംഭവിച്ചാൽ പോലും അപകട സാധ്യത കൂടുതലാണ്- 15 പേർക്ക് രോഗബാധ വരാം. 75 ശതമാനം പാലിക്കാനായാൽ വെറും 2.5 പേർക്കേ സാധ്യതയുള്ളൂ

ലോക്ഡൗണും സാമൂഹിക അകലവും ഒന്നിച്ച് നടപ്പാക്കുന്നതാണ് കോവിഡ് വ്യാപനം തടയാൻ ഏറ്റവും മികച്ച മാർഗമെന്ന് ഐ.സി.എം.ആർ വ്യക്തമാക്കുന്നു. നിരവധി സംസ്ഥാനങ്ങൾ ഇടവേളക്കു ശേഷം കർശനമായ ലോക്ഡൗണിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് ഐസിഎം.ആർ പഠനം.

വൈറസ് ബാധയുണ്ടായതിന് ആശുപത്രിയിൽ അഭയം തേടുന്നത് ഒഴിവാക്കണമെന്നും അത് അനാവശ്യ ഭീതി സൃഷ്ടിക്കാനേ കാരണമാകൂ എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആശുപത്രികളിൽ രോഗികളുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിൽ പരിചരണം പൂർണമായി ലഭിക്കാൻ സാരമായി ബാധിച്ചവർ മാത്രം ഉണ്ടാകുന്നതാണ് നല്ലതെന്നും മറ്റുള്ളവരിൽ ഭീതി വ്യാപിക്കാൻ ഇത് കാരണമാകുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ആറടിയിൽ കൂടതൽ അകലത്തിൽ നിൽക്കുന്ന രണ്ട്‌ പേർക്കിടയിൽ രോഗം കൈമാറാനുള്ള സാധ്യത കുറവണെന്നും പഠനം വ്യക്‌തമാക്കുന്നു.

കോവിഡ്‌ വ്യാപനം തടയുന്നതിന്‌ വീടിനുള്ളിൽപ്പോലും മാസ്‌ക് ധരിക്കണമെന്ന്‌ കേന്ദ്ര നിർദേശം. അനാവശ്യമായി പുറത്തിറങ്ങരുത്. പുറത്തുനിന്നുള്ളവരെ വീട്ടിലേക്ക് ക്ഷണിക്കരുത്. ആശുപത്രി കിടക്കകളും ഓക്‌സിജനുമെല്ലാം അനിവാര്യ ഘട്ടത്തിലാണ് ഉപയോഗിക്കുന്നതെന്ന് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണം.

രോഗികളില്ലെങ്കിൽ പോലും വീടിനകത്തും മാസ്‌ക് ധരിച്ചുതുടങ്ങേണ്ട സമയമാണിതെന്ന് നിതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ. വി കെ പോൾ പറഞ്ഞു. കുടുംബാംഗങ്ങൾ ഒന്നിച്ചിരിക്കുന്ന സമയത്തും മാസ്ക് വേണം. വീട്ടിൽ ചികിത്സയിലുള്ളവർ നി‌ർബന്ധമായും ധരിക്കണം.