സംസ്ഥാനത്ത് ഒരു ഓക്‌സിജൻ പ്ലാന്റുകൂടി തയ്യാറാകുന്നു

0
31

സംസ്ഥാനത്ത് ഒരു ഓക്‌സിജൻ പ്ലാന്റുകൂടി തയ്യാറാകുന്നു. പാലക്കാട് വടക്കഞ്ചേരിയിൽ സ്വകാര്യമേഖലയിൽ നിർമിച്ച പ്ലാന്റിന് പെസൊ ശനിയാഴ്ച അനുമതി നൽകിയതായി പെസൊ ചീഫ് കൺട്രോളർ ഡോ. ആർ വേണുഗോപാൽ പറഞ്ഞു.

ഒരുമണിക്കൂറിൽ 260 ക്യുബിക് മീറ്റർ വാതക ഓക്സിജനും 235 ലിറ്റർ ദ്രവരൂപത്തിലുള്ള മെഡിക്കൽ ഓക്സിജനും ഉൽപ്പാദിപ്പിക്കാനാകും. 40 കിലോലിറ്റർ ദ്രവ മെഡിക്കൽ ഓക്സിജൻ സംഭരിക്കാനും ശേഷിയുണ്ട്. ജൂണിൽ കമീഷൻ ചെയ്യുന്ന പ്ലാന്റ് കേരളത്തിലെ മെഡിക്കൽ ഓക്സിജൻ വിതരണത്തെ ത്വരിതപ്പെടുത്തും.

നിലവിൽ പാലക്കാട് കഞ്ചിക്കോട്ട് ഇനോക്സ് എയർ പ്രൊഡക്ട്സും ചവറ കെഎംഎംഎലുമാണ് മെഡിക്കൽ ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നത്. കഞ്ചിക്കോട്ട് 149 ടണ്ണും കെഎംഎംഎലിൽ ആറു ടണ്ണുമാണ് പ്രതിദിനോൽപ്പാദനം. കഞ്ചിക്കോട്ട് ഉൽപ്പാദിപ്പിക്കുന്നതിൽ 79 ടൺ സംസ്ഥാനത്തിനുള്ളതാണ്. 74 ടൺ തമിഴ്നാടിനും 30 ടൺ കർണാടകത്തിനും നൽകും. 1000 ടൺ സൂക്ഷിക്കാനുള്ള ശേഷിയാണ് കഞ്ചിക്കോട് പ്ലാന്റിനുള്ളത്.

ചവറ കെഎംഎംഎൽ പ്ലാന്റിന്റെ സംഭരണശേഷി 50 ടണ്ണാണ്. ഇവിടെനിന്ന് ദിവസവും 10 ടൺ കേരളത്തിലെ വിവിധ ആശുപത്രികൾക്കായി വിതരണം ചെയ്യുന്നുണ്ട്.