എല്ലാ കാര്യത്തിലും പുകമറ സൃഷ്ടിക്കാൻ ശ്രമം, ‘മനോരമ’ ഇത്രയും അധഃപതിക്കരുത്‌: മുഖ്യമന്ത്രി

0
67

എല്ലാ കാര്യത്തിലും പുകമറ സൃഷ്ടിക്കാനാണ് മലയാള മനോരമ പത്രത്തിന് താത്പര്യമെന്നും മനോരമ’പോലൊരു പത്രം ഇത്രയും അധഃപതിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇഎംസിസി കരാർ റദ്ദാക്കിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞുകൊണ്ടിരിക്കുന്നത് മനോരമ പത്രമുള്ളതുകൊണ്ടാണ്. മനോരമയാണോ പ്രതിപക്ഷനേതാവാണോ കള്ളക്കഥ സൃഷ്ടിക്കുന്നതെന്ന്‌ നോക്കിയാൽമതി. കരാർ റദ്ദാക്കിയെന്ന് വ്യവസായവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറിതന്നെ പറഞ്ഞാലും ഇല്ലെന്ന് ഇവർ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയെന്ന സ്വഭാവത്തിന്റെ ഭാഗമാണ്‌ പ്രളയം വരുത്തിവച്ചതാണെന്ന പ്രചാരണവും. പ്രളയവുമായി ബന്ധപ്പെട്ട്‌ കേന്ദ്ര ജല കമീഷന്റെയും മദ്രാസ്‌ ഐഐടിയുടെയും രണ്ടു പഠനം നടന്നിരുന്നു. രണ്ടു റിപ്പോർട്ടിലും പറഞ്ഞത്‌ വെള്ളപ്പൊക്കത്തിനു കാരണമായത്‌ അപ്രതീക്ഷിതമായുണ്ടായ അതിതീവ്ര മഴയാണെന്നാണ്‌.

ഫലപ്രദമായ ഡാം മാനേജ്‌മെന്റുമൂലം പ്രളയത്തിന്റെ തീവ്രതയിൽ ചെറിയ കുറവു വരുത്താൻ കഴിഞ്ഞെന്നും റിപ്പോർട്ടിലുണ്ട്‌‌. ഐഐടി പഠന റിപ്പോർട്ട്‌ അന്താരാഷ്‌ട്ര പ്രശസ്‌തമായ ‘കറന്റ്‌ സയൻസ്‌ ജേർണലി’ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇതൊന്നും പരിഗണിക്കാതെ പുതിയൊരു റിപ്പോർട്ടും പൊക്കിപ്പിടിച്ചുവരുന്നത്‌ സംശയകരമാണ്‌.

അദാനിയുടെ കുടുംബം മുഖ്യമന്ത്രിയെ കാണാൻ വന്നിരുന്നോ എന്ന ചോദ്യത്തിന്,‌ എന്തും വിളിച്ചുപറയാൻ പ്രതിപക്ഷത്തിന്‌ മടിയില്ലെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണിതെന്നായിരുന്നു പ്രതികരണം. ‘‘നിങ്ങളിൽ ആരെങ്കിലും എന്റെ വീടിനടുത്ത്‌ വന്നു നിൽക്കൂ. വീട്ടിൽ ആരൊക്കെ വരുന്നെന്ന്‌ അപ്പോൾ മനസ്സിലാകുമല്ലോ’’–- ചോദ്യം ആവർത്തിച്ചപ്പോൾ മുഖ്യമന്ത്രി പറഞ്ഞു.