മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചു, ഇ ഡി ക്കെതിരെ സന്ദീപ് നായരുടെ മൊഴി

0
31

മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് മറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ സന്ദീപ് നായര്‍. കസ്റ്റഡിയിലും ജയിലിലും വച്ച് വ്യാജമൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രി കെടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാനും ഇഡി നിര്‍ബന്ധിച്ചു; സന്ദീപ് മൊഴി നല്‍കി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ ഉന്നതരുടെ പേര് പറയാന്‍ സമ്മര്‍ദ്ധം ചെലുത്തുന്നു എന്ന് കോടതിക്ക് രേഖ മൂലം എഴുതി നല്‍കിയതിന് പിന്നാലെയാണ് സമാനമായ മൊഴി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ ആവര്‍ത്തിച്ചത്. മുഖ്യമന്ത്രി ,സ്പീക്കര്‍ ,മന്ത്രി കെ.ടി ജലീല്‍ , ബിനീഷ് കോടിയേരി എന്നിവരുടെ പേരുകള്‍ മൊഴിയായി എഴുതി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു . എന്നാല്‍ ഇതിന് താന്‍ വിസമ്മതിച്ചതോടെ കസ്റ്റഡിയില്‍ വെച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് സന്ദീപ് മൊഴി നല്‍കിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലില്‍ ആണ് സന്ദീപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇഡിക്കെതിരെ സന്ദീപിന്റെ അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം .ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിലെ ഉദ്യോഗസ്ഥരാണ് സന്ദീപില്‍ നിന്ന് മൊഴി എടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ തന്നെ ഇ ഡി നിര്‍ബന്ധിച്ചു എന്ന സ്വപ്നയുടെ പരാതിയില്‍ മുന്‍പ് ഒരു കേസെടുത്തിരുന്നു. ഇഡി ക്കെതിരായ കേസ് റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സന്ദീപിന്റെ മൊഴി രേഖപ്പെടുത്തിയത്