പൗരത്വഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും ഇടതു സര്‍ക്കാരും മാത്രമാണ് പ്രതികരിച്ചത് ; സീതാറാം യെച്ചൂരി

0
36

പൗരത്വഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും ഇടതു സര്‍ക്കാരും മാത്രമാണ് പ്രതികരിച്ചതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ട് തന്നെ മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയും സംരക്ഷിക്കാന്‍ ഇടതുബദല്‍ ആവശ്യമാണെന്നും യെച്ചൂരി പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ കേരളത്തില്‍ പൗരത്വബില്‍ നടപ്പിലാക്കുമെന്നാണ് അമിത് ഷാ പറയുന്നത്.എന്നാല്‍ കേരളത്തില്‍ നിയമം നടപ്പിലാക്കില്ല.
ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ചില്ല.വിദേശ സഹായം പോലും ലഭിക്കുന്നത് തടഞ്ഞുവെന്നും യെച്ചൂരി പറഞ്ഞു.

കര്‍ഷക സമരത്തെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കാനാണ് ശ്രമിക്കുന്നത്.രാജ്യത്ത് കേരളം മാത്രമാണ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചത്.
ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ മിശ്രവിവാഹം ചെയ്യുന്നത് നിയമ വിരുദ്ധമായി പ്രഖ്യാപിച്ചു. മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു. കൊല്ലപ്പെടുന്നു.

രാജ്യത്ത് കേരളത്തില്‍ മാത്രമാണ് ജാതിമത വേര്‍തിരിവില്ലാതെ മനുഷ്യന് എവിടേയും സഞ്ചാര സ്വാതന്ത്ര്യമുള്ളത്.മാനവികതയാണ് കേരളത്തിന്റെ സന്ദേശം. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസോ ബിജെപിയോ ഏറ്റെടുക്കാതെ ജനങ്ങളെ ഇടതുസര്‍ക്കാരിനെതിരെ തെറ്റിദ്ധരിപ്പിക്കുന്നു.

റെയില്‍വേ,വിമാനത്താവളം തുടങ്ങി എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളേയും സ്വകാര്യവല്‍ക്കരിക്കുന്നു. കുത്തകകള്‍ക്ക് കൊള്ളയടിക്കാന്‍ വീതിച്ചു നല്‍കുന്നു. ആഴക്കടല്‍ മത്സബന്ധനത്തിന് വിദേശ ട്രോളറുകളെ അനുവദിക്കരുതെന്നാണ് സിപിഐഎം,ഇടതുപക്ഷ സര്‍ക്കാര്‍ നിലപാട്.

കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിന്റെ മറുപടിയായി കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തി 5 വര്‍ഷം ഭരിക്കണം. കേരളത്തിലെ ജനങ്ങള്‍ക്ക് ഇടതുസര്‍ക്കാരിനെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വമുണ്ട്. കൊല്ലം ജില്ലയിലും കോണ്‍ഗ്രസ് ബിജെപി സഖ്യമുണ്ട്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തും. അര്‍ദ്ധ സെഞ്ച്വറി തികയ്ക്കും. കെ.എന്‍.ബാലഗോപാല്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും.നല്ല പാര്‍ലമെന്റേറിയനാണ് കെ.എന്‍. ബാലഗോപാല്‍. മാനിഫെസ്റ്റൊയിലെ 600 വാഗ്ദാനങ്ങളില്‍ 580 ഉം പൂര്‍ത്തിയാക്കി. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും ഇങ്ങനെ ചെയ്യുന്നില്ലെന്നും സീതാറാംയെച്ചൂരി പറഞ്ഞു.