എൻഎസ്എസ്‌ ഞങ്ങളുടെ ശത്രുപക്ഷത്താണെന്ന്‌ വരുത്താൻ ചിലർ ശ്രമിക്കുന്നു: പിണറായി

0
28

“എൻഎസ്എസും ഞങ്ങളും ശത്രുപക്ഷങ്ങളിൽ ആണെന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമം ചില കേന്ദ്രങ്ങൾ നടത്തുന്നുണ്ട്‌. അത്തരത്തിൽ ശത്രുപക്ഷത്ത്‌ നിൽക്കുന്നവരല്ല ഞങ്ങൾ. എൻഎസ്‌എസ്‌ എപ്പോഴും ഒരു നിലപാടെടുത്ത്‌ പോകാറുണ്ട്‌. സമദൂരമാണത്‌. ചിലപ്പോൾ ശരിദൂരവും സ്വീകരിക്കാറുണ്ട്‌”-മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്ത്‌ പറഞ്ഞു.

എൻഎസ്എസും ഞങ്ങളും ശത്രുപക്ഷങ്ങളിൽ ആണെന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമം ചില കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. എൻഎസ്എസ് നേതൃത്വത്തിൻറെ പ്രസ്താവനകളെക്കുറിച്ചു ഇന്നലെ ചോദ്യം വന്നപ്പോൾ, എന്താണ് അവരുടെ പ്രകോപനം, എന്തിനാണ് നിരന്തരം വിമർശനം എന്നാണ് ഞാൻ മറുപടി നൽകിയത്.

ഉടനെ ചിലർ നൽകിയ വാർത്ത: ‘എൻഎസിഎസിനോട്‌ കടുപ്പിച്ച്‌, എൻഎസ്എസിനെതിരെ പിണറായി’ എന്നൊക്കെയായിരുന്നു. അപ്പോൾ എൻഎസ്‌എസിന്റെ പ്രതിനിധി രംഗത്തുവന്നു. ‘അങ്ങനെ പറഞ്ഞോ എന്നാൽ ഞാൻ പറയാതിരിക്കാൻ പറ്റുമോ’ എന്ന രീതിയിൽ പ്രതികരിച്ചു. അത്‌ സ്വാഭാവികമാണ്‌. അതിലൊന്നും ഞാൻ തെറ്റുകാണുന്നില്ല.

അദ്ദേഹം മൂന്ന്‌ ചോദ്യങ്ങൾ സർക്കാരിനോട്‌ ചോദിച്ചിരിക്കുന്നു.അതിൽ ഒന്ന് മന്നം ജയന്തി നെഗോഷ്യബിൾ ഇൻസ്ട്രമെൻറ് ആക്ട് പ്രകാരമുള്ള അവധി ആക്കാത്തതിനെക്കുറിച്ചാണ്. ആ ആവശ്യം സംസ്ഥാന സർക്കാർ ഗൗരവമായി തന്നെ പരിഗണിച്ചതാണ്.
കൂടുതൽ ദിവസം അവധി നൽകുന്നതിന് നിയമപരമായ തടസ്സം ഉണ്ട്.

അത് മാറ്റിക്കിട്ടുന്നതിനു വേണ്ടി കേന്ദ്ര ഗവൺമെൻറിനോട് ആവശ്യപ്പെടുകയും ചെയ്തു. 15 ദിവസത്തിൽ കൂടുതൽ അവധി പാടില്ല, അതുകൊണ്ട് ആവശ്യം അനുവദിക്കാനാവില്ല എന്ന മറുപടിയാണ് റിസർവ് ബാങ്കിൽനിന്ന് 2018 ഒക്ടോബറിൽ സംസ്ഥാന ഗവൺമെൻറിനു ലഭിച്ചത്.

രണ്ടാമത്തെ കാര്യം മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല എന്നതാണ് മൂന്നാക്ക വിഭാഗത്തിനുള്ള പ്രത്യേക സംവരണം നടപ്പാക്കാം എന്ന നില വന്നപ്പോൾ കേരളത്തിലാണ്‌ രാജ്യത്ത്‌ ആദ്യമായി ദേവസ്വം ബോർഡിൽ .ഇത്തരത്തിലൊരു സംവരണം ഏർപ്പെടുത്തി. അപ്പോൾ ഭരണഘടനാ ഭേദഗതിയൊന്നും വന്നിട്ടില്ല.പക്ഷേ മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക്‌ ഒരു നിശ്‌ചിത ശതമാനം സംവരണം കൊടുക്കണമെന്നത്‌ ഞങ്ങൾ നേരത്തേ ഉന്നയിക്കുന്നതാണ്‌.അതിന്റെ ഭാഗമായാണ്‌ ആ നിലപാട്‌ സ്വീകരിക്കുന്നത്‌.

സംവരണത്തിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഉൾപ്പെടുത്തി 2020 ഫെബ്രുവരിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതുകഴിഞ്ഞ് സബോർഡിനേറ്റ് സർവീസ് റൂളിൽ ഭേദഗതി വരുത്തി നവംബറിൽ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള പത്തുശതമാനം സംവരണം നടപ്പാക്കി ഉത്തരവായി.

പിഎസ്സി മുന്നൂറോളം തസ്തികകളിലേക്കുള്ള വിജ്ഞാപനങ്ങളിൽ ഇത് ബാധകമാക്കിയിട്ടുണ്ട്. 9, 19, 29, 39 എന്നിങ്ങനെയുള്ള റൊട്ടേഷനും നിശ്ചയിച്ചു. സമുദായങ്ങളുടെ പട്ടിക തയ്യാറായിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതു കൊണ്ടുമാത്രമാണ് ഇപ്പോൾ പ്രസിദ്ധീകരിക്കാൻ കഴിയാതിരുന്നത്. പ്രസിദ്ധീകരിയ്‌ക്കാൻ ഇപ്പോൾ ഹൈക്കോടതി അനുമതിയായി. ഇനി ഉടനെ അത്‌ ചെയ്യാനാകും