വ്യാജ കണക്കുകളിലൂടെ നിയമനശുപാർശകൾ കുറച്ചുകാണിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പിഎസ്‌സി

0
32

പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളിലൂടെ‌ നിയമനശുപാർശകൾ കുറച്ചുകാണിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പിഎസ്‌സി. സുവ്യക്തമായ കണക്കുകൾ പിഎസ്‌സിയിൽ ലഭ്യമാണെന്നിരിക്കേ വിവരാവകാശനിയമപ്രകാരം സ്പാർക്കിൽനിന്ന് ശേഖരിച്ചെന്ന രീതിയിൽ മറ്റൊരു കണക്ക് അവതരിപ്പിച്ചു. തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ വാർത്തകളാണിതെന്ന്‌ പിഎസ്‌സി അറിയിച്ചു.

സംസ്ഥാന സർക്കാർ വകുപ്പുകളെ കൂടാതെ വിവിധ കമ്പനി/കോർപറേഷനുകൾ, സർവകലാശാലകൾ, ജില്ലാ സഹകരണ ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കാണ് പിഎസ്‌സി നിയമനശുപാർശ നൽകുന്നത്. വാർത്തയിലെ നിയമനക്കണക്ക് സ്പാർക്ക് വഴി ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുടേത് മാത്രമാണ്.

വിവിധ കമ്പനി/കോർപറേഷനുകൾ, അപ്പെക്സ് സൊസൈറ്റികൾ തുടങ്ങിയ സ്ഥാപനങ്ങളിലെ നിയമന ശുപാർശ ഒഴിവാക്കിയാണിത്‌. ഇതിനെ ആകെ നിയമനമെന്ന്‌ തെറ്റിദ്ധരിപ്പിച്ചു.

2016 മെയ് മുതൽ 2021 ഫെബ്രുവരി 28വരെ പിഎസ്‌സി 1,56,554 നിയമനശുപാർശകളുൾപ്പെടെ ആകെ 160,585 പേർക്ക്‌ നിയമനം നൽകി. 4050 റാങ്ക് ലിസ്റ്റുകൾ നിലവിലുണ്ട്. ഒഴിവുകൾ നിയമനാധികാരികൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഇവയിൽനിന്ന് കൃത്യമായി നിയമനശുപാർശ നൽകും.

ഭരണഘടനാസ്ഥാപനം നടത്തുന്ന തെരഞ്ഞെടുപ്പുകളിലും നിയമനശുപാർശകളിലും ഏതെങ്കിലും സ്ഥാപനങ്ങളുടെ മാത്രം നിയമനക്കണക്ക് നൽകി കുറച്ചുകാട്ടാനുള്ള ശ്രമം ഒഴിവാക്കണമെന്ന്‌ പിഎസ്‌സി അഭ്യർഥിച്ചു.