കേരളത്തിൽ ബി.ജെ.പിയുടെ ശ്രമങ്ങള്‍ വിജയിക്കില്ല, ഭരണത്തുടര്‍ച്ചയുണ്ടാകാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നു: വി.എസ് അച്യുതാനന്ദന്‍

0
35

ഇടതുപക്ഷ മതനിരപേക്ഷ കേരളത്തില്‍ ബി.ജെ.പിയ്ക്ക് വേരുറപ്പിക്കാനാവില്ലെന്നും കേരളത്തില്‍ നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ വിജയിക്കില്ലെന്നും വ്യക്തമാക്കി മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായ വി.എസ് അച്യുതാനന്ദന്‍ മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള തന്റെ വിലയിരുത്തലുകള്‍ പങ്കുവെച്ചത്.

‘ബി.ജെ.പി. കേരളത്തില്‍ നേട്ടമുണ്ടാക്കാനായി ശ്രമിക്കും. വിമോചനസമരം തൊട്ടിങ്ങോട്ട് പ്രതിലോമശക്തികള്‍ ഇടതുപക്ഷത്തെപ്പോലെതന്നെ സജീവമാണ്. പക്ഷേ, ഇത് കേരളമാണ്. ഇടതുപക്ഷ മതനിരപേക്ഷ കേരളത്തില്‍ ബി.ജെ.പി.ക്ക് വേരുറപ്പിക്കാനാവില്ല. രാഷ്ട്രത്തെ വിറ്റുതുലയ്ക്കുന്ന ബി.ജെ.പി.യെ ഏറ്റവും നന്നായി വിലയിരുത്തുന്നതും കേരളമാവും,’ വി.എസ് പറഞ്ഞു.

ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ചയുണ്ടാകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വി.എസ് പറഞ്ഞു. നിപയും കൊവിഡും പ്രളയങ്ങളും അങ്ങനെ ഏത് കെടുതിയിലും അടുപ്പിലെ തീ അണയാതെ കാവല്‍ നിന്ന ഇടതുപക്ഷത്തെ തന്നെ ജനങ്ങള്‍ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇടതുപക്ഷഭരണം നിലനില്‍ക്കണമെന്ന് അധ്വാനിക്കുന്ന ജനവിഭാഗവും മതനിരപേക്ഷ മനസ്സുള്ളവരും ആഗ്രഹിക്കുന്നുണ്ട്. രണ്ടു പ്രളയങ്ങളും നിപയും കൊവിഡുമൊക്കെ അതിജീവിച്ച് ജനങ്ങള്‍ക്ക് സംരക്ഷണകവചം ഒരുക്കിയ സര്‍ക്കാരിനെ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്.

ഏതു കെടുതിയിലും അടുപ്പിലെ തീ അണയാതെ കാവല്‍നിന്ന ഇടതുപക്ഷത്തെയല്ലാതെ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാനാവില്ല. എന്നാലും എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ വിശ്രമമില്ലാതെ പണിയെടുക്കണം. നേട്ടങ്ങളുടെ തുടര്‍ച്ചയും വളര്‍ച്ചയും ജനങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കണം,’ വി.എസ് പറഞ്ഞു.