സംസ്ഥാന സർക്കാർ നടപ്പാക്കിയ ലൈഫ് ഭവന പദ്ധതി തട്ടിപ്പെന്ന് പറയുന്ന ബിജെപിയ്ക്ക് തിരിച്ചടിയായി പ്രധാനമന്ത്രി ആവാസ് യോജന. പ്രധാനമന്ത്രി ആവാസ് യോജന വഴി വീട് നൽകിയെന്നു കേന്ദ്ര സർക്കാർ പറയുന്ന പരസ്യത്തിലെ സ്‌ത്രീക്കുപോലും വീട് കിട്ടിയില്ല.
നരേന്ദ്രമോഡിയുടെ പിഎംഎവൈ പദ്ധതിവഴി പാവങ്ങൾക്ക് വീട് ലഭിച്ചുവെന്ന പത്രപരസ്യത്തിലെ ഫോട്ടോയിലുള്ള സ്‌ത്രീതന്നെയാണ് തനിക്ക് വീട് കിട്ടിയിട്ടില്ല എന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.24 ലക്ഷം കുടുംബങ്ങൾക്ക് പദ്ധതിവഴി വീട് ലഭിച്ചുവെന്ന പരസ്യത്തിലാണ് കൊൽക്കത്തയിലെ ചിത്തരഞ്ജൻ അവന്യുവിലെ ലക്ഷ്‌മി ദേവിയുടെ ചിത്രം അടിച്ചുവന്നത്.
പരസ്യത്തിലെ മോഡലായി നിൽക്കുന്ന സ്‌ത്രീയെ പിന്തുടർന്ന് “ന്യൂസ്‌ലോൺഡ്രി’ മാധ്യമം നടത്തിയ അന്വേഷണത്തിലാണ് പരസ്യത്തിലെ കള്ളത്തരം പുറത്തുവന്നത്. ഫെബ്രുവരി 14, 25 തീയതികളിൽ പത്രങ്ങളിൽവന്ന പരസ്യമാണ് വിവാദമായിരിക്കുന്നത്.
പദ്ധതിയിലൂടെ തനിക്ക് വീട് കിട്ടിയിട്ടില്ലെന്ന് ലക്ഷ്‌മിദേവി ഉറപ്പ് പറയുന്നു. 500 രൂപ മാസവാടകയ്‌ക്കാണ് ഇപ്പോഴും താമസിക്കുന്നത്. മക്കളും അവരുടെ ഭാര്യമാരും കുട്ടികളും ഈ വീട്ടിൽത്തന്നെയാണ് താമസം. സാധാരണ പുറത്തെ വരാന്തയിലാണ് ഉറങ്ങുന്നത്. മഴ പെയ്യുമ്പോൾ മാത്രം അകത്ത് കിടന്നുറങ്ങും.
പത്രത്തിൽ ഫോട്ടോ കണ്ടപ്പോൾ ആദ്യം ഞെട്ടിപ്പോയെന്ന് ലക്ഷ്‌മി പറഞ്ഞു. എവിടെവച്ച് എടുത്ത ചിത്രമാണെന്നുപോലും ഓർമ്മകിട്ടിയില്ല. ബാബുഘട്ട് ഗംഗാസാഗർ മേളയിൽ 10 ദിവസത്തേക്ക് ശൗചാലയങ്ങൾ വൃത്തിയാക്കുന്ന ജോലി ചെയ്‌തിരുന്നു. അപ്പോൾ ആരോ എടുത്ത ചിത്രമാണെന്നാണ് കരുതുന്നത്. ബംഗാളിലെ ബിജെപി വക്താവിനോട് സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാൻ തയ്യാറായില്ലെന്നും “ന്യൂസ്‌ലോൺഡ്രി’ റിപ്പോർട്ട് ചെയ്യുന്നു.
Recent Comments