തലശ്ശേരിയിൽ ബിജെപി പത്രിക തള്ളിയത് വോട്ടുകച്ചവടത്തിന്‌; അന്തർധാര വ്യക്തമെന്ന്​ എം വി ജയരാജൻ

0
39

തലശ്ശേരിയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതോടെ ബിജെപിയും കോണ്‍ഗ്രസും തമ്മിലുളള അന്തര്‍ധാരയാണ് മറനീക്കി പുറത്തുവരുന്നതെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം വി ജയരാജന്‍. അശ്രദ്ധമൂലമുണ്ടായ പിഴവുമൂലമാണ് നാമനിര്‍ദേശ പട്ടിക തളളിയതെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

തലശ്ശേരിയുടെ കാര്യത്തില്‍ മറ്റുമണ്ഡലങ്ങളില്‍ സമര്‍പ്പിച്ചതുപോലുളള അധികാര പത്രം സമര്‍പ്പിച്ചില്ല. അതിനുപകരം കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് സമര്‍പ്പിച്ചത്. അതുകൊണ്ടാണ് നാമനിര്‍ദേശ പത്രിക തളളുന്നത്. അതൊടൊപ്പം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യുന്നതുപോലെ ഡമ്മി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അതും തളളപ്പെടുകയാണ് ഉണ്ടായത്. അത് എങ്ങനെ സംഭവിച്ചു എന്ന് ബിജെപിയാണ് വ്യക്തമാക്കേണ്ടത്.

പക്ഷേ ബിജെപി എത്രമാത്രം വ്യക്തമാക്കിയാലും കണ്ണൂര്‍ ജില്ലയിലെ മറ്റുമണ്ഡലങ്ങളില്‍ ബിജെപി മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ഫോം എയും ഫോം ബിയും ദേശീയ-സംസ്ഥാന അധ്യക്ഷന്മാര്‍ ശരിയായ വിധത്തില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം അധികാര പത്രം സമര്‍പ്പിച്ചപ്പോള്‍ എന്തുകൊണ്ട് ജില്ലാ പ്രസിഡന്റുകൂടിയായ ഹരിദാസിന്റെ നോമിനേഷനോടൊപ്പം ചട്ടപ്രകാരമുളള അധികാര പത്രം സമര്‍പ്പിച്ചില്ല. മറ്റുമണ്ഡലങ്ങളില്‍ ശരിയായ വിധത്തില്‍ സമര്‍പ്പിക്കാമെങ്കില്‍ തലശ്ശേരിയിലും സമര്‍പ്പിക്കാമല്ലോ.

ഇത് സംബന്ധിച്ച് ബിജെപി നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതായി അറിയുന്നു. അതിനുളള അവകാശം ബിജപിക്കും സ്ഥാനാര്‍ഥിക്കും ഉണ്ട്. എന്നാല്‍ തങ്ങളുടെ നോമിനേഷന്‍ തളളാന്‍ ഇടവരുത്തുന്ന വിധത്തില്‍ ഒരു നോമിനേഷന്‍ സമര്‍പ്പിക്കുക എന്നുളളത് അശ്രദ്ധ മൂലം സംഭവിച്ചതാണെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ജയരാജന്‍ പറഞ്ഞു.