ജറുസലേമില്‍ പുതിയ ചാവുകടല്‍ ചുരുളുകള്‍ കണ്ടെത്തി

0
37

ബൈബിൾ ഭാഗങ്ങളടങ്ങിയ ഡസൻ കണക്കിന്‌ പുതിയ ചാവുകടൽ ചുരുളുകൾ കണ്ടെത്തി ഇസ്രയേലിലെ പുരാവസ്തു ശാസ്ത്രജ്ഞർ. തെക്കൻ ജറുസലേമിലെ ജൂദിയാ മരുഭൂമിയിൽ മലയിടുക്കിലെ ഗുഹയിൽ ഇസ്രയേൽ പുരാവസ്തു അതോറിറ്റി നടത്തിയ ഉൽഖനനത്തിലാണ്‌ തുകൽച്ചീളുകൾ കണ്ടെത്തിയത്‌.

1900 വർഷം‌ മുമ്പ്‌ റോമാക്കാർക്കെതിരായ ജൂതകലാപ സമയത്ത്‌ ഒളിപ്പിച്ചുവച്ച രേഖകളെന്നാണ്‌ നിഗമനം. ജറുസലേമിൽ 60 വർഷത്തിനു ശേഷമാണ്‌ ചാവുകടൽ ചുരുളുകൾ കണ്ടെത്തുന്നത്‌. പഴയനിയമത്തിലെ സക്കറിയയുടെയും നഹൂമിന്റെയും പുസ്തകത്തിന്റെ ഭാഗങ്ങളാണ്‌ കണ്ടെത്തിയത്‌.

ഗ്രീക്ക്‌ ഭാഷയിലുള്ള രേഖകൾ രണ്ടാം നൂറ്റാണ്ടിലേതാണെന്ന്‌ റേഡിയോ കാർബൺ പരിശോധനയിൽ തെളിഞ്ഞു. 1960കളിലെ ഖനനത്തിൽ 40 പേരുടെ ശരീരാവശിഷ്ടം കണ്ടെത്തിയ ‘ഭീതിയുടെ ഗുഹ’യിൽനിന്ന്‌ ലഭിച്ച ചുരുളുകളുടെ ഭാഗമാണെന്നും വിശ്വസിക്കപ്പെടുന്നു.

വെസ്റ്റ്‌ ബാങ്കിലെ മരുഭൂമി പ്രദേശത്തെ ഗുഹകളിൽനിന്ന്‌ 1940കളിലും 50-കളിലുമാണ്‌ ആദ്യമായി ചാവുകടൽ ചുരുളുകൾ കണ്ടെത്തിയത്‌. ബൈബിളിന്റെ ആദ്യ പതിപ്പുകളോ ജൂതവിശ്വാസവുമായി ബന്ധപ്പെട്ട മറ്റ്‌ രേഖകളോ ആണ്‌ പ്രധാനമായും ഇവ. ക്രിസ്തുവിനുമുമ്പ്‌ മൂന്നാം നൂറ്റാണ്ടുമുതൽ ഒന്നാം നൂറ്റാണ്ടുവരെ കാലപ്പഴക്കമുണ്ടാകും.