കായികതാരങ്ങളുടെ നിയമനം: യുഡിഎഫിനേക്കാൾ രണ്ടിരട്ടി വർദ്ധന, എൽഡിഎഫ് സർക്കാർ സർവ്വകാല റെക്കോഡിൽ

0
27

 

വിവിധ വകുപ്പുകളിൽ സ്‌പോര്‍ട്‌സ് ക്വാട്ടാ വിഭാ​ഗത്തിൽ കായിക താരങ്ങൾക്കു നൽകുന്ന നിയമനത്തിലും സർവ്വകാല റെക്കോഡിട്ട് എൽഡിഎഫ് സർക്കാർ. 2011-15 കാലയളവില്‍ യുഡിഎഫ് സർക്കാർ ആകെ 110 പേർക്കാണ് നിയമനം നൽകിയത്. എന്നാൽ ഇതേ ഇനത്തിൽ രണ്ടിരട്ടിയിലധികം വർദ്ധനവോടെ നിയമനം നൽകിയിരിക്കുകയാണ് എൽഡിഎഫ്. സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രകാരം 500 കായികതാരങ്ങളാണ് ഈ സർക്കാരിന്റെ കാലത്ത് സർക്കാർ സർവീസിലെത്തുന്നത്.

കേരള ചരിത്രത്തില്‍ ഇത് ആദ്യമായി 195 കായികതാരങ്ങള്‍ക്ക് ഒരുമിച്ച് നിയമനം നല്‍കിയതും എൽഡിഎഫ് സര്‍ക്കാരാണ്. 2010-14 കാലയളവില്‍ മുടങ്ങിക്കിടന്ന സ്‌പോട്‌സ് ക്വാട്ടാ നിയമനമാണ് ഇപ്രകാരം നടത്തിയത്. 2011‐14 കാലയളവിലെ സ്‌പോട്‌സ്‌ ക്വാട്ട നിയമനത്തിൽ അവശേഷിക്കുന്ന 54 ഒഴിവുകളിൽ നിയമനം നടത്താൽ പട്ടികയും പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

സന്തോഷ് ട്രോഫിയില്‍ കിരീടം നേടിയ ടീമിലെ ജോലിയില്ലാതിരുന്ന 11 പേര്‍ക്ക് വിദ്യാഭ്യാസ വകുപ്പില്‍ എല്‍. ഡി. ക്ലര്‍ക്ക് തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കി. കേരളാ പോലീസില്‍ 137 കായികതാരങ്ങളെ നിയമിച്ചു. തിരുവനന്തപുരത്ത് വഴിയോര പച്ചക്കറി കച്ചവടം നടത്തി ജീവിച്ച മുന്‍ ദേശീയ ഹോക്കി താരമായിരു വി.ഡി. ശകുന്തളയ്ക്ക് കായിക യുവജനകാര്യാലയത്തിനു കീഴിലെ രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്ററില്‍ സ്വീപ്പര്‍ തസ്തികയില്‍ ജോലി നല്‍കി. മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സില്‍ രാജ്യത്തിന് അഭിമാനനേട്ടങ്ങള്‍ സമ്മാനിച്ച കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനി സരോജിനി തോലാത്തിന് കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷനില്‍ ജോലി നല്‍കി. ഏജീസ് ഓഫീസില്‍നിന്ന് പിരിച്ചുവിട്ട ഇന്ത്യന്‍ ഫുട്ബോള്‍ താരം സി കെ വിനീതിന് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയില്‍ ജോലി നല്‍കി. ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരളാ ടീമിലെ അംഗം രതീഷ് സി. കെ, കബഡി താരം പി. കെ രാജിമോള്‍, സ്പെഷ്യല്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത പി. കെ. ഷൈബന്‍ എന്നിവര്‍ക്കും ജോലി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

2019-ല്‍ കൊറിയയില്‍ നടന്ന അന്താരാഷ്ട്ര ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം കരസ്ഥമാക്കിയ ചിത്തരേഷ് നടേശനും ലോക പുരുഷ ശരീരസൗന്ദര്യ മത്സരങ്ങളില്‍ വെള്ളി മെഡല്‍ നേടിയ ഷിനു ചൊവ്വക്കും യോഗ്യതയ്ക്കനുസരിച്ച് ജോലി നല്‍കാനും തീരുമാനിച്ചു. 2015‐20 കാലയളവിലെ സ്‌പോട്‌സ്‌ ക്വാട്ട നിയമനത്തിന്‌ അപേക്ഷ ക്ഷണിക്കാൻ തീരുമാനിച്ചു. 249 പേർക്കാണ് ഇത്തരത്തിൽ‌ നിയമനം ലഭിക്കുക.