രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് ജാഥയിൽ ഒരു വാക്ക് പോലും ബിജെപിക്കെതിരെ സംസാരിക്കുന്നില്ല : എ വിജയരാഘവൻ

0
32

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി നേമം മോഡൽ സഖ്യം ആവർത്തിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ.

ബിജെപി മത്സരിക്കുന്ന നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് ബിജെപിയെ പിന്തുണയ്ക്കാനും, തിരിച്ച് മറ്റുമണ്ഡലങ്ങളിൽ യുഡിഎഫിന് ബിജെപി വോട്ടുചെയ്യാനുമാണ് ധാരണയെന്നും വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് വികസന മുന്നേറ്റ ജാഥ വയനാട് ജില്ലയിൽ എത്തിയപ്പോൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് ജാഥയിൽ ഒരു വാക്ക് പോലും ബിജെപിക്കെതിരെ സംസാരിക്കുന്നില്ല. കേന്ദ്രസർക്കാരിനെ നോവിക്കാത്ത തരത്തിൽ സംസാരിക്കാനാണ് ഇവർ ശ്രമിക്കുന്നത്. ബിജെപിയുടെ മുദ്രാവാക്യങ്ങൾ തന്നെയാണ് യുഡിഎഫിന്റെ ജാഥയിലും ഉയരുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ഉണ്ടാക്കിയ മതാധിഷ്ഠിത രാഷ്ട്രീയസഖ്യത്തെ മറച്ചുവെക്കാനാണ് മറ്റുചില മതഘടകങ്ങളുടെ മുദ്രാവാക്യങ്ങൾ കോൺഗ്രസ് ഇപ്പോൾ ഉയർത്തുന്നത്.

കേന്ദ്രത്തിൽ വീണ്ടും ബിജെപി ഭരണം വരുന്നത് തടയും എന്ന് പറഞ്ഞാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രചരണം നടത്തിയത്. എന്നാൽ ബിജെപിയെ തടയാനും സാധിച്ചില്ല, ഉണ്ടായിരുന്ന കോൺഗ്രസുകാരാകട്ടെ വരിവരിയായി ബിജെപിയിൽ ചേരുകയും ചെയ്യുന്നു. തെക്കേ ഇന്ത്യയിലെ അവസാന കോൺഗ്രസ് സർക്കാരിനും ഭരണം നഷ്ടമാകുന്ന അവസ്ഥയിലേക്ക് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കാലുമാറിയിരിക്കുന്നു.

പുതുച്ചേരിൽ 2016ൽ 15 കോൺഗ്രസ് എംഎൽഎമാർ ഉണ്ടായിരുന്നത് ഇപ്പോൾ 10 ആയി ചുരുങ്ങി. ഇന്ത്യയാകെ സംഭവിക്കുന്ന കാര്യമാണിത്. വടക്കുകിഴക്കൻ മേഖലയിൽ കോൺഗ്രസ് നേതാക്കൾ ഒരുമിച്ചാണ് ബിജെപിയിൽ ചേരുന്നത്. കാലുമാറ്റം ഒരുമടിയുമില്ലാത്ത സ്ഥിതിയിലേക്ക് എത്തി.

സംസ്ഥാനത്താകെ വലിയ വികസനമുന്നേറ്റാണ് എൽഡിഎഫ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. വയനാട് ജില്ലയിൽ 7000 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രഖ്യാപിച്ചത്. അടിസ്ഥാന സൗകര്യ വിപുലീകരണം ഏറ്റവും മെച്ചപ്പെട്ട രൂപത്തിൽ കേരളത്തിൽ നടക്കുകയാണ്. വികസനം ജനം ചർച്ച ചെയ്യാതിരിക്കുന്നതിനുവേണ്ടിയുള്ള അസത്യ പ്രചരണമാണ് യുഡിഎഫ് നടത്തുന്നത്. കേരളത്തിലെ ജനം ഇത് തിരിച്ചറിയുമെന്നും വിജയരാഘവൻ പറഞ്ഞു.