സംസ്ഥാനത്ത്‌ മരണം കുറഞ്ഞു, റോഡ് അപകടങ്ങളിലും വലിയ കുറവ്: മുഖ്യമന്ത്രി

0
44

കേരളത്തിലെ മരണസംഖ്യ 2019നെ അപേക്ഷിച്ച്‌ 2020ൽ ഏകദേശം 11.2 ശതമാനം കുറഞ്ഞെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.100 ശതമാനവും ജനന–- മരണ രജിസ്റ്റർ സൂക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം.

2019ൽ 2,63,901 മരണങ്ങളുണ്ടായി. അതേസമയം 2020ൽ 2,34,536 മരണംമാത്രം. 29,365ന്റെ കുറവ്‌. റോഡ് അപകടങ്ങളിലും വലിയ കുറവ്‌ വന്നു.
കോവിഡ് കാലത്ത് കേരളത്തിൽ മരണംകുറയ്ക്കാൻ കാണിച്ച ജാഗ്രതയും സർക്കാർ നടപ്പാക്കിയ പ്രവർത്തനങ്ങളും ഫലപ്രദമായെന്നതിനുള്ള തെളിവാണിത്‌.

കോവിഡിനെതിരെ കൊണ്ടുവന്ന ബ്രേക്ക്‌ ദ ചെയിൻ പോലെയുള്ള പ്രവർത്തനങ്ങൾ മറ്റ്‌ രോഗങ്ങൾ പടരാതിരിക്കാൻ സഹായിച്ചു. കോവിഡുമായി ബന്ധപ്പെട്ട് സൗകര്യങ്ങൾ വർധിപ്പിച്ചതിനാൽ, ആശുപത്രികളിൽ കോവിഡ് രോഗികൾ നിറയാതെ സൂക്ഷിക്കാനും, മറ്റു രോഗങ്ങൾക്കുള്ള ചികിത്സകൾ മുടക്കംകൂടാതെ നൽകാനും കഴിഞ്ഞു.

സമ്പന്നരും, കൂടുതൽ മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളുമുള്ള പല വികസിത രാജ്യങ്ങളേക്കാളും മെച്ചപ്പെട്ട രീതിയിൽ മരണത്തെ തടുത്തുനിർത്താൻ കേരളത്തിന്‌ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.