തദ്ദേശീയ പശു ശാസ്ത്ര പരീക്ഷ നടത്തണമെന്ന് യുജിസി

0
38

തദ്ദേശീയ പശു ശാസ്ത്ര പരീക്ഷ നടത്തണമെന്ന് വൈസ് ചാന്‍സലര്‍മാരോട് ആവശ്യപ്പെട്ട് യുജിസി. ഈ മാസം അവസാനം പരീക്ഷ നടത്താനാണ് ആവശ്യം. ഇന്ത്യയിലെയും റഷ്യയിലെയും ന്യൂക്ലിയര്‍ സെന്ററുകളില്‍ റേഡിയേഷനില്‍ നിന്ന് രക്ഷ നേടാന്‍ പശുവിന്റെ ചാണകമാണ് ഉപയോഗിക്കുന്നതെന്ന് പരീക്ഷയ്ക്കുള്ള സ്റ്റഡി മെറ്റീരിയലില്‍ പറയുന്നു.

രാഷ്ട്രീയ കാമധേനു അഭിയാന്റെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി പരീക്ഷകള്‍ സംഘടിപ്പിക്കുന്നത്. ഈ പരീക്ഷകളാണ് എല്ലാ യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും നടത്തണമെന്ന് യുജിസി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് എല്ലാ യൂണിവേഴ്‌സിറ്റികള്‍ക്കും നല്‍കിയിട്ടുണ്ട്. പരമാവധി വിദ്യാര്‍ത്ഥികളെ ഈ പരീക്ഷയെഴുതാന്‍ പ്രേരിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പശുവിന്റെ ഗുണങ്ങളുമായി ബന്ധപ്പെട്ടുള്ളവയാണ് പരീക്ഷയ്ക്കുള്ള സ്റ്റഡി മെറ്റീരിയലുകള്‍. ആണവ വികിരണങ്ങളില്‍ നിന്നും രക്ഷപെടാന്‍ ചാണകം കവചമായി ഉപയോഗിക്കാം. ഭോപ്പാലില്‍ അണുവികിരണം ഉണ്ടായപ്പോള്‍ ചാണകം ഉപയോഗിച്ചതുകൊണ്ടാണ് നിരവധിയാളുകള്‍ രക്ഷപ്പെട്ടതെന്നും സ്റ്റഡി മെറ്റീരിയില്‍ പറയുന്നു. പ്രാദേശികമായ പശു ഇനങ്ങളുടെ പാല്‍ മഞ്ഞയായി കാണുന്നത് അതില്‍ സ്വര്‍ണമുള്ളതിനാലാണ്. ഭൂകമ്പം ഉണ്ടാകുന്നത് പശുക്കളെ കൊല്ലുന്നതുകൊണ്ടാണെന്നും സ്റ്റഡി മെറ്റീരിയലില്‍ പറയുന്നു.