കോൺഗ്രസ് പാർട്ടിയുടെ സമ്പന്നാനുകൂല മനോഭാവം,തൊഴിലെടുത്ത് ജീവിക്കുന്നവനെ ബഹുമാനിക്കില്ല : എ വിജയരാഘവൻ

0
38

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരൻ നടത്തിയ ജാതീ അധിക്ഷേപത്തെ ശക്തമായി സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. കോൺഗ്രസ് മുൻ നിലപാടിൽ നിന്നും മാറുക വഴി സുധാകരന്റെ നിലപാടിന് ന്യായീകരണം നൽകുകയാണ് ചെയ്തിരിക്കുന്നതെന്നും കോൺഗ്രസ് പാർട്ടിയുടെ സമ്പന്നാനുകൂല മനോഭാവത്തിന്റെ പ്രകടനമാണിത്. തൊഴിലെടുത്ത് ജീവിക്കുന്നവനെ ബഹുമാനിക്കില്ല എന്ന നിലപാടാണിതെന്നും വിജയരാഘവൻ പറഞ്ഞു

സമ്പന്ന പ്രമാണിയുടെ മൂല്യബോധമാണ് അവരെ നിയന്ത്രിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത് .തൊഴിലെടുത്ത് ജീവിക്കുക എന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണ്. എല്ലാ തൊഴിലും മഹത്വമുള്ളതാണ്. അധ്വാനിച്ചാണ് തൊഴിലാളി ജീവിതം കണ്ടെത്തുന്നത്. തൊഴിലാളിക്കുണ്ടായ ചെറിയ ജീവിത പുരോഗതിയെ പോലും അംഗീകരിക്കാത്ത ഫ്യൂഡൽ സമ്പന്ന മനോഭാവം കോൺഗ്രസിന്റെ പ്രത്യയശാസ്ത്രമായിരിക്കുകയാണ്.

സാധാരണക്കാർക്ക് ജീവിതത്തിൽ മെച്ചമുണ്ടാകുന്നത് അംഗീകരിക്കില്ല. ‘പാളയിൽ കഞ്ഞി കുടിപ്പിക്കും’എന്ന പഴയ പ്രാമാണിത്വമുണ്ട്. അവർക്ക് വംശനാശം വന്നില്ലെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കളെ കാണുമ്പോൾ ബോധ്യപ്പെടുന്നു. ഇത് ഒരു തകർച്ചയാണ്, മൂല്യത്തകർച്ച തന്നെയാണ്. അവരുടെ മൂല്യബോധമനുസരിച്ച് പ്രിയങ്കക്കും രാഹുലിന് ചാർട്ടേർഡ് വിമാനത്തിൽ സഞ്ചരിക്കാം.

ജെപി നദ്ദ വന്നതും ചാർട്ടേർഡ് വിമാനത്തിലാണ്. എകെ ആന്റണി മുഖ്യമന്ത്രിയായി സത്യപ്രജ്ഞയ്ക്ക് വന്നതും ചാർട്ടേർഡ് വിമാനത്തിൽ തന്നെ. കേരളത്തിൽ അത്യാവശ്യമായി ഉപയോഗിക്കാനായി സർക്കാർ വാടകയ്‌ക്കെടുത്ത സൗകര്യം ഉപയോഗപ്പെടുത്തുക എന്നത് ഭരണനിർവഹണത്തിന്റെ ഭാഗമാണ്. എന്നാൽ രാഷ്ട്രീയാവശ്യങ്ങൾക്കാണ് കോൺഗ്രസും ബിജെപിയും ഇതുപയോഗിക്കുന്നതെന്നും വിജയരാഘവൻ വിശദീകരിച്ചു

സുധാകരന്റെ ഭീഷണിക്ക് മുന്നിൽ കോൺഗ്രസ് മുട്ടുകുത്തി. എന്നാൽ നാട്ടിലെ തൊഴിലാളികൾ ഇത് അഗീകരിക്കും എന്ന് കരുതണ്ട.കോൺഗ്രസിൽ നിന്നും വ്യത്യസ്തമായ മൂല്യബോധം ബിജെപിയിൽ നിന്നും പ്രതീക്ഷിക്കുകയും വേണ്ട. ബിജെപിയെ സംബന്ധിച്ച് കോൺഗ്രസും ബിജെപിയും എല്ലാകാലത്തും സമ്പന്ന താൽപര്യങ്ങൾക്ക് ഒപ്പം നിന്നവരാണ്.

അതിനാലാണ് സുധാകരന്റെ ഭാഷയ്ക്ക് സുരേന്ദ്രൻ പിന്തുണ നൽകിയത്. തൊഴിലെന്നാൽ അധ്വാനമാണ്. അധ്വാനക്കുന്നവനെ ആക്ഷേപിച്ച്, ആ ആക്ഷേപം മുഖ്യമന്ത്രിക്ക് നേരെ ചൊരിയാനാണ് പരിശ്രമിക്കുന്നത്. തൊഴിലാളിയെ കളിയാക്കലാണത്.

മുഖ്യമന്ത്രി മികച്ച ഭരണം നടത്തിയ ആളാണ്. അദ്ദേഹത്തിനെതിരെ കള്ളക്കേസുണ്ടാക്കിയത് ഉമ്മൻചാണ്ടിയല്ലെ. കോൺഗ്രസിന്റെ ജനപിന്തുണയിൽ ഇടിവുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിലത് ബോധ്യപ്പെട്ടു. കൂടുതൽ വർഗീയവത്കരിക്കുന്ന ശക്തികളുമായി ഒത്തുചേരാനാകുമൊ എന്ന് കോൺഗ്രസ് അന്വേഷിക്കുകയാണ്. മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമുള്ള പിന്തുണ കോൺഗ്രസിനെ ഭയപ്പെടുത്തുന്നു. അതിനാൽ മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇത് കേരളത്തിലെ ജനങ്ങൾ നിരാകരിക്കും.

തൊഴിലെടുക്കുന്നവരോട് ഒപ്പം നിൽക്കുന്ന മുഖ്യമന്ത്രിയോട് കോൺഗ്രസ് പുച്ഛം പ്രകടിപ്പിക്കുകയാണ്.എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ ഹെലികോപ്റ്റർ വാങ്ങി ഉപയോഗിക്കുകയാണ്. കേരളം മാത്രമാണ് വാങ്ങാതെ അത്യാവശ്യ കാര്യത്തിനായി വാടകയ്‌ക്കെടുക്കുന്നത്.

പിഎസ് സി ഏറ്റവും നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ഒരു കാലമായിരുന്നു ഇടതുപക്ഷ ഭരണകാലമെന്നും വിജയരാഘവൻ പറഞ്ഞു. അഴിമതി രഹിതമായി പിഎസ്‌സിയെ മാറ്റാൻ ഇടത് സർക്കാരിന് സാധിച്ചു. ദീർഘകാലം ചെറിയ കൂലിക്ക് ജോലിചെയ്തവരെ സ്ഥിരപ്പെടുത്തും. അത് എല്ലാക്കാലത്തും ചെയ്തിട്ടുള്ളതാണ്- അദ്ദേഹം വ്യക്തമാക്കി

ഇടത് സർക്കാർ ഭരണത്തിൽ വന്നിട്ട് 5 വർഷമേ ആയിട്ടുള്ളു.ഈ സർക്കാർ താൽക്കാലികമായി നിയമിച്ച ആരേയും സ്ഥിരപ്പെടുത്തിയിട്ടില്ല.പിഎസ് സി നല്ല നിലയിൽ മുന്നോട്ട് പോയി. അതിലുള്ള വിരുധമാണിത് . ചില മാധ്യമങ്ങൾ വളച്ചൊടിക്കുന്ന വാർത്തകൾക്ക് പിന്നിൽ ജനം അണിനിരക്കില്ല. വളരെ ചെറിയ കൂലിക്ക് വർഷങ്ങളോളം ജോലി ചെയ്തവരെ പുറത്താക്കണമെന്ന് എന്ന് പ്രചരിപ്പിക്കുന്നവർക്ക് മനുഷ്യത്വമുണ്ടോ എന്നും വിജയരാഘവൻ ചോദിച്ചു.