ഹജ്ജ് : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് അറഫാ സംഗമം

0
62

 

ഇന്ന് പുണ്യ ഭൂമി അറഫ സംഗമത്തിന് സാക്ഷിയാകും. രാത്രി മുഴുവൻ പ്രാർഥനയിൽ മുഴുകി മിനായിൽ രാപ്പാർത്ത ഹാജിമാർ ഇന്ന് അറഫ മൈതാനിയിൽ സമ്മേളിക്കും. വർഗ- വർണ- ദേശ- ഭാഷാ വ്യത്യാസങ്ങളില്ലാതെ ലോക മുസ്ലിംകൾ ഒത്തുകൂടുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങ് കൂടിയാണ് പ്രസിദ്ധമായ അറഫാ സംഗമം.

ഇന്നലെ മിനായിൽ ഹജ്ജ് കർമങ്ങൾ ആരംഭിച്ച തീർഥാടകർ ഇന്ന് രാവിലെ അറഫയിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് മുമ്പായി എല്ലാ തീർഥാടകരും അറഫയിൽ എത്തും. മിനായിൽ നിന്നും ഏതാണ്ട് 16 കിലോമീറ്റർ ആണ് അറഫയിലേക്കുള്ള ദൂരം.

ഹജ്ജ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ബസുകളിലാണ് തീർഥാടകർ അറഫയിലേക്ക് നീങ്ങുന്നത്. ഇന്ന് ഉച്ച മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ തീർഥാടകർ അറഫയിൽ സംഗമിക്കും.അറഫയിലെ പ്രശസ്തമായ ജബൽ റഹ്മാ മലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തീർഥാടകരിൽ പലരും സന്ദർശനം നടത്തും.

അകലം പാലിച്ച് തമ്പുകളിൽ കഴിയാനും കർമങ്ങൾ നിർവഹിക്കാനും വിപുലമായ സൌകര്യങ്ങളാണ് അറഫയിൽ ഒരുക്കിയിട്ടുള്ളത്. സുരക്ഷാ വിഭാഗത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ശക്തമായ നിരീക്ഷണത്തിലാണ് തീർഥാടകരുടെ ഓരോ നീക്കങ്ങളും. കൊവിഡിന്റെ പശ്ചാത്തലത്തിൽ മലയാളികൾ ഉൾപ്പെടെ അറുപതിനായിരത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്.